ഒമാനിൽ പകർച്ച വ്യാധി തടയുന്നതിന്റെ ഭാഗമായി സമഗ്ര ദേശീയ സർവ്വേ നടത്താൻ തീരുമാനിച്ചു. ഒക്ടോബർ 16 മുതലാണ് സർവ്വേ നടത്തുക. ജനങ്ങളുടെ ആരോഗ്യവും സമൂഹത്തിന്റെ നിലനിൽപ്പും ലക്ഷ്യമിട്ടാണ് വിവിധ ഗവർണറേറ്റുകളിൽ സർവേ നടത്തുന്നത്. രോഗാണു ബാധിതർ, പുനരുൽപ്പാദന സ്ഥലങ്ങൾ എന്നിവയെപ്പറ്റിയുള്ള വിവരങ്ങളാണ് ശേഖരിക്കുക.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ, തൊഴിൽ മേഖലകൾ തുടങ്ങി ഒമാനിലെ ജനവാസമുള്ള എല്ലാ സ്ഥലങ്ങളിലും സർവേ നടത്തും. അതേസമയം രാജ്യത്തിന്റെ ജനസാന്ദ്രതയും ഭൂമിശാസ്ത്രവും കണക്കിലെടുത്തും സർവേ മുഴുവനാക്കാൻ ഏകദേശം മൂന്ന് മാസമെങ്കിലുമെടുക്കുമെന്നാണ് വിലയിരുത്തുന്നത്. സർവേ നടത്തുന്ന സ്ഥലങ്ങളിൽ സർവേ രീതികളെക്കുറിച്ചുള്ള ചെറു വിവരണം നൽകും. ശേഷം ഓരോ സംഘങ്ങളായി ഇലക്ട്രോണിക് രൂപത്തിൽ വിവരങ്ങൾ ശേഖരിക്കും. സർവേയുമായി എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കൊതുക് നിവാരണത്തിന്റെ ഭാഗമായി മസ്ക്കറ്റിലെ മുനിസിപ്പാലിറ്റിയും ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഡെങ്കിപ്പനിക്ക് കാരണമാവുന്ന ഈഡിസ് ഈജിപ്ത് കൊതുകുകളെ തുരത്തുനതിനായി പെസ്റ്റ് കൺട്രോൾ ടീമിന്റെ നേതൃത്വത്തിലാണ് ക്യാമ്പയിൻ. മത്രയിലും മസ്കറ്റിലെ വിവിധ പ്രദേശങ്ങളിലുമായാണ് കൊതുക് നശീകരിണി തളിക്കുക.