തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ അതിവേഗം പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ തന്നെ പിതാവ് അരനൂറ്റാണ്ട് പ്രതിനിധീകരിച്ച മണ്ഡലം നിലനിർത്താൻ മത്സരത്തിനിറങ്ങും. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ചാണ്ടി ഉമ്മൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. പാർട്ടി ഐക്യകണ്ഠേനെയാണ് ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നാളെ തന്നെ ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ സജീവമാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.
വലിയ ഉത്തരവാദിത്തമാണ് പാർട്ടി ഏൽപിച്ചതെന്നും തന്നെ കൊണ്ടാവും വിധം ഈ ദൗത്യം നിറവേറ്റുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. എൻ്റെ പിതാവ് 53 വർഷം ഈ മണ്ഡലത്തിൻ്റെ പ്രതിനിധിയായിരുന്നു. അദ്ദേഹത്തിൻ്റെ നിലവാരത്തിൽ പ്രവർത്തിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഇന്ന് വൈകിട്ടാണ് പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആഗസ്റ്റ് പത്തിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ആഗസ്റ്റ് 17 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. ഓണത്തിന് പിന്നാലെ സെപ്തംബർ അഞ്ചിനാണ് വോട്ടെടുപ്പ്. സെപ്തംബർ എട്ടിന് വോട്ടെണ്ണും. ജൂലൈ 18-നാണ് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചത്. പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ ഖബറിടത്തിലേക്ക് ഇപ്പോഴും ജനപ്രവാഹം തുടരുമ്പോൾ ആണ് ഉപതെരഞ്ഞെടുപ്പ് വരുന്നത്. അതിശക്തമായ സഹതാപ തരംഗം മണ്ഡലത്തിൽ പ്രതീക്ഷിക്കുന്ന ഇടതുമുന്നണി മുൻതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറപ്പിച്ച ജെയ്ക് സി തോമസിനെ തന്നെ വീണ്ടും കളത്തിലിറക്കാനാണ് സാധ്യത.