തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നിർമ്മാണം ആരംഭിക്കാൻ പോകുന്ന മൂന്ന് ദേശീയപാത പദ്ധതികളുടെ ചിലവ് പൂർണമായി കേന്ദ്രം വഹിക്കും. സ്ഥലമേറ്റെടുപ്പിൻ്റെ 25 ശതമാനം വഹിക്കാൻ സാധിക്കില്ലെന്ന് കേരളം അറിയിച്ചതോടെയാണ് ചിലവ് പൂർണമായും വഹിക്കാം എന്ന നിലപാട് കേന്ദ്രസർക്കാർ എടുത്തത്.
മലപ്പുറം – മൈസൂരു ഗ്രീൻഫിൽഡ് ഹൈവേ, കൊല്ലം – ചെങ്കോട്ട ഗ്രീൻഫിൽഡ് ഹൈവേ, കുണ്ടന്നൂർ ബൈപ്പാസ് എന്നീ ദേശീയപാതകളുടെ സ്ഥലമേറ്റെടുപ്പ് ചെലവാണ് പൂർണമായും കേന്ദ്രസർക്കാർ വഹിക്കുക. കഴിഞ്ഞ ദിവസം ദില്ലിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വിളിച്ചു ചേർത്ത യോഗത്തിൽ ഇതു സംബന്ധിച്ച് ധാരണയായിട്ടുണ്ട്. ഇതിൽ ഔദ്യോഗിക ഉത്തരവ് ഉടനെ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.
ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിൽ സ്ഥലമേറ്റെടുപ്പിനുള്ള ചെലവിൻ്റെ 25 ശതമാനം കേരളം വഹിച്ചിരുന്നു. സംസ്ഥാനത്തെ സവിശേഷ സാഹചര്യം പരിഗണിച്ചാണ് ഈ ചെലവ് ഏറ്റെടുക്കുന്നതെന്നും ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇങ്ങനെ ദേശീയപാതാ വികസനത്തിന് സംസ്ഥാനം പണം ചെലവാക്കുന്ന രീതിയില്ലെന്നും കേരളം അന്നേ നിലപാട് എടുത്തിരുന്നു. എല്ലാ ദേശീയപാത വികസന പദ്ധതികൾക്കും ഇങ്ങനെ പണം നൽകാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബറിൽ കേന്ദ്രഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.
ദേശീയപാത 66 വികസനം കൂടാതെ സംസ്ഥാനത്തെ നാല് പദ്ധതികൾക്ക് കൂടി കേരളം പണം ചിലവഴിക്കാൻ തയ്യാറായിട്ടുണ്ട്. കൊച്ചി – മൂന്നാർ – തേനി നാല് വരി പാത, കോഴിക്കോട് – പാലക്കാട് ഗ്രീൻഫിൽഡ് ഹൈവേ, പുളിമാത്ത് – അങ്കമാലി ഗ്രീൻഫിൽഡ് ഹൈവേ എന്നീ പദ്ധതികൾക്ക് സ്ഥലമേറ്റെടുക്കാനുള്ള ചെലവിൻ്റെ 25 ശതമാനം തുകയാണ് കേരളം നൽകുക. തിരുവനന്തപുരത്തെ വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിംഗ് റോഡിന് സ്ഥലമേറ്റെടുക്കാനുള്ള ചെലവിൻ്റെ പകുതിയും കേരളമാണ് വഹിക്കുന്നത്.
ഔട്ടർറിംഗ് റോഡിനും ചെങ്കോട്ട ഗ്രീൻഫിൽഡ് ഹൈവേയ്ക്കും നാഷണൽ ഹൈവേ അതോറിറ്റി നേരത്തെ ടെൻഡർ വിളിച്ചിരുന്നു. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയതോടെ പാതയുടെ നിർമ്മാണം ഇനി വേഗത്തിലാവും.