ദില്ലി: ഓണം സീസണിൽ കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നത് തടയാൻ ഇടപെടണമെന്ന കേരള സർക്കാരിൻ്റെ ആവശ്യം തള്ളി കേന്ദ്രസർക്കാർ. വിമാനടിക്കറ്റ് നിരക്ക് വർധന തടയാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്തിന് മറുപടിയായിട്ടാണ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നിലപാടറിയിച്ചത്.
ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാനകമ്പനികൾക്കാണ്. വ്യോമയാനമന്ത്രാലയം നടത്തിയ പരിശോധനയിൽ സാധാരണയിലും 9.77 ശതമാനം വർധന മാത്രമാണ് കേരള സെക്ടറിലെ ടിക്കറ്റ് നിരക്കിലുണ്ടായിട്ടുള്ളത്. ഡൈനാമിക് പ്രൈസിംഗ് രീതിയിലാണ് വിമാനടിക്കറ്റുകളുടെ നിരക്ക് നിശ്ചയിക്കുന്നത്. ഈ സാഹചര്യത്തിൽ നിരക്ക് വർധന ഒഴിവാക്കാൻ നേരത്തെ ബുക്ക് ചെയ്യുക മാത്രമാണ് മാർഗ്ഗം. ഓണക്കാലത്ത് കേരളത്തിലേക്ക് ചാർട്ടേഡ് വിമാനം അനുവദിക്കണമെന്ന് കേരത്തിൻ്റെ ആവശ്യത്തിൽ ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ പരിശോധിച്ചു വരികയാണെന്ന് വ്യോമയാന മന്ത്രി വ്യക്തമാക്കി.
ചട്ടങ്ങൾക്ക് അനുസരിച്ച് ഇക്കുറി കേരളത്തിലേക്ക് ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്തയച്ചത്. അതേസമയം കേരളത്തിൽ നിന്നും ദുബായിലേക്ക് നിലവിൽ 34000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. അതേസമയം മുംബൈ – ദുബൈ റൂട്ടിൽ 18000 രൂപയ്ക്ക് യാത്ര ചെയ്യാനാവും. ജിസിസിയിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കും താരത്മ്യേന കുറവാണ്.