സ്ഥാപകൻ ബൈജു രവീന്ദ്രനുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി ബൈജൂസിലെ മൂന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾ രാജിവച്ചു. സിഎൻബിസി- ടിവി18 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സെക്വോയ ക്യാപിറ്റലിലെ ജി വി രവിശങ്കർ , ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവിന്റെ വിവിയൻ വു, റസ്സൽ ഡ്രെസെൻസ്റ്റോക്ക് എന്നിവരാണ് ബോർഡിൽ നിന്ന് രാജിവച്ചത്. ബൈജൂസിൻ്റെ ഓഡിറ്റർ സ്ഥാനത്ത് നിന്ന് ഡെലോയിറ്റ് ഹാസ്കിൻസ് ആൻഡ് സെൽസ് രാജിവച്ചതായും റിപ്പോർട്ട് ഉണ്ട്. അതേസമയം ബോർഡ് മെമ്പർമാർ രാജിവച്ച കാര്യം ബൈജൂസ് നിഷേധിച്ചു.
രവിശങ്കർ, വു, ഡ്രെസെൻ സ്റ്റോക്ക്, റിജു രവീന്ദ്രൻ, ബൈജു രവീന്ദ്രൻ, ദിവ്യ ഗോകുൽനാഥ് എന്നിവരാണ് ബൈജൂസിന്റെ ഡയറക്ടർ ബോർഡിൽ അംഗങ്ങളായിട്ടുണ്ടായിരുന്നത്. അതിൽ രവിശങ്കർ, വു, ഡ്രെസെൻസ്റ്റോക്ക് എന്നിവർ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരാണ്. ഇവരുടെ രാജി ഇതുവരെ ഡയറക്ടർ ബോർഡ് അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം. മൂന്ന് പേർ രാജിവച്ചതോടെ ബൈജു രവീന്ദ്രൻ, സഹോദരൻ റിജു രവീന്ദ്രൻ, ഭാര്യ ദിവ്യ ഗോകുൽനാഥ് എന്നിവർ മാത്രമാണ് കമ്പനിയുടെ ബോർഡ് അംഗങ്ങളായി ഇനി ബാക്കിയുള്ളത്.
കമ്പനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ബൈജു രവീന്ദ്രനും രാജിവച്ച ബോർഡ് മെമ്പർമാരും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത നിലനിന്നിരുന്നതായി മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. കമ്പനിയുടെ നടത്തിപ്പിൽ സുതാര്യതയില്ലെന്ന പരാതിയാണ് രാജിവച്ചവർക്കുള്ളത്. ബോർഡിനേയും നിക്ഷേപകരേയും ഇരുട്ടിൽ നിർത്തിയാണ് സ്ഥാപകനായ ബൈജു കമ്പനിയെ മുന്നോട്ട് കൊണ്ടു പോയതെന്നും ഇവർ ആരോപിക്കുന്നു.
ബോർഡ് അംഗങ്ങളിൽ പകുതിയും രാജിവച്ചതോടെ ബൈജൂസ് കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം 2020-21 സാമ്പത്തിക വർഷത്തിൽ ബൈജൂസിൻ്റെ നഷ്ടം 4500 കോടി രൂപയായിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി ബൈജൂസിൻ്റെ വരുമാനത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഷാറൂഖ് ഖാനെ ബ്രാൻഡ് അംബാസിഡറായി നിർത്തി ബ്രാൻഡിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ബൈജൂസ് ഡയറക്ടർ ബോർഡിലെ രാജി.