ബാർകോഴ കേസ് അന്വേഷിക്കാൻ തയ്യാറാണെന്ന സിബിഐ നിലപാട് സ്വാഗതം ചെയ്ത് ബിജു രമേശ്. സിബിഐ അന്വേഷിക്കട്ടെ കേസിലെ യാഥാർത്ഥ്യം എല്ലാവരും അറിയട്ടെ. താൻ പറഞ്ഞതിൽ തന്നെ ഉറച്ച് നിൽക്കും. ഇതിനായി ആരെയും ബലിയാടാക്കാൻ താൽപര്യമില്ലെന്നും ബിജു രമേശ് പ്രതികരിച്ചു. തന്റെ കൂടെ നിന്ന പലരും പിൻമാറിയെന്നും സ്ഥാനമാനങ്ങൾ ലഭിച്ചതോടെ ചില ഉദ്യോഗസ്ഥരും കേസ് ഒതുക്കി തീർത്തുവെന്നും ബിജു രമേശ് ആരോപിച്ചു. വിജിലൻസിനെ കൊണ്ട് എന്താണ് പ്രയോജനമെന്നും അദ്ദേഹം ചോദിച്ചു
2021 ൽ തൃശൂർ സ്വദേശി പി എൽ ജേക്കബാണ് ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വിഷയത്തിൽ സുപ്രിം കോടതിയെ സമീപിച്ചത്. കെ എം മാണിയുൾപ്പെടെയുള്ള നേതാക്കൾക്ക് കോഴ നൽകിയെന്നായിരുന്നു വെളിപ്പെടുത്തൽ . കെഎം മാണിക്കും അന്നത്തെ എക്സൈസ് മന്ത്രി കെ ബാബുവിനും രമേശ് ചെന്നിത്തലയ്ക്കും ഒരു കോടി വീതം നൽകി. വി എസ് ശിവകുമാർ 25 ലക്ഷവും കൈപ്പറ്റിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ. കേസിൽ കഴിഞ്ഞ വർഷം സമർപ്പിച്ച സത്യവാങ്മൂലമാണ് ഇപ്പോൾ വെളിയിൽ വരുന്നത്.
വിജിലൻസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ സുപ്രിം കോടതി തള്ളിയിരുന്നു എന്നാൽ കോഴ കൈപ്പറ്റിയെന്ന ആരോപണത്തിൽ അന്വേഷണം നടത്താനുള്ള സന്നദ്ധത സിബിഐ നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്. പിൽക്കാലത്ത് കേരള കോൺഗ്രസ് ഇടത് ചേരിയിൽ ചേർന്നതും പുതിയ രാഷ്ട്രീയ സാഹചര്യം വിഷയത്തെ എങ്ങനെ സമീപിക്കുമെന്നുമാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.