സഹറണ്പൂർ: ദളിത് സംഘടനയായ ഭീം ആർമിയുടെ നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം. ഉത്തർപ്രദേശിലെ സഹറണ്പൂരിൽ വച്ച് അജ്ഞാതർ ആസാദിന് നേരെ വെടിവയ്ക്കുകയായിരുന്നു. രണ്ട് തവണ ആസാദിന് നേരെ അക്രമികൾ വെടിവച്ചെന്നും ഇതിലൊന്ന് ആസാദിൻ്റെ വയറിൽ ഉരസി പോയെന്നുമാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ആസാദിനെ യുപിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഒരു വെള്ള മാരുതി സ്വിഫ്റ്റ് ഡിസയർ കാറിലെത്തിയവരാണ് വെടിവച്ചതെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ഹരിയാന രജിസട്രേഷൻ കാറിലാണ് അക്രമിസംഘം എത്തിയത്. ചന്ദ്രശേഖർ ആസാദിൻ്റെ കാർ കടന്നു പോകുന്നതിനിടെയായിരുന്നു വെടിവയ്പ്പ്. ചന്ദ്രശേഖർ സഞ്ചരിച്ച കാറിലെ സീറ്റിൽ ഒരു ബുള്ളറ്റ് തുളച്ചു കയറിയിട്ടുണ്ട്. മറ്റൊരു ബുള്ളറ്റ് കാറിൻ്റെ ഡോറിൽ തറച്ചു കയറി. പിന്നിൽ നിന്നുമെത്തി ചന്ദ്രശേഖർ ആസാദിൻ്റെ കാർ മറികടന്നെത്തിയാണ് അക്രമി സംഘം വെടിയുതിർത്തത്. നാല് തവണ അക്രമികൾ വെടിവച്ചെന്നാണ് വിവരം.