കൊല്ലത്തെ മത്സ്യവ്യാപാരി പൂക്കുഞ്ഞിന് വിശ്വസിക്കാനാവുന്നുണ്ടായിരുന്നില്ല. ഒൻപത് ലക്ഷത്തിന്റെ ജപ്തി നോട്ടീസ് വീട്ടുപടിക്കൽ എത്തി മൂന്ന് മണിക്കൂറുകൾ പിന്നിട്ടപ്പോൾ ലോട്ടറിയുടെ രൂപത്തിൽ 70 ലക്ഷം രൂപയാണ് പൂക്കുഞ്ഞിനെ തേടിയെത്തിയത്. മൂന്ന് മണിക്കൂർ കൊണ്ട് മാറിമറിഞ്ഞ പൂക്കുഞ്ഞിന്റെ ജീവിതം ചർച്ചയാവുകയാണ്.
മൈനാഗപ്പള്ളി ഇടവനശേരി ഷാനവാസ് മൻസിലിൽ പൂക്കുഞ്ഞിനാണ് ഭാഗ്യദേവത ലോട്ടറിയുടെ രൂപത്തിലെത്തിയത്. മത്സ്യ വ്യാപാരിയായ പൂക്കുഞ്ഞിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. വീട് നിർമ്മിക്കുന്നതിനായി കോർപറേറ്റ് ബാങ്കിൽ നിന്ന് ഒൻപത് ലക്ഷം രൂപയാണ് പൂക്കുഞ്ഞ് വായ്പയെടുത്തത്. കുടിശ്ശിക 12 ലക്ഷമായതോടെ ജപ്തി നോട്ടീസുമായി ബാങ്കുകാർ ഉച്ചയോടെ വീട്ടിലെത്തി. കിടപ്പാടം നഷ്ടമാവുമെന്ന ആശങ്കയിൽ നിന്നിരുന്ന പൂകുഞ്ഞിനും കുടുംബത്തിനും വൈകുന്നേരം മൂന്ന് മണിക്കാണ് 70 ലക്ഷം ലോട്ടറിയടിച്ചെന്ന വാർത്ത തേടിയെത്തിയത്.
പൂകുഞ്ഞിന്റെ പിതാവ് യൂസുഫ്കുഞ്ഞ് പതിവായി ലോട്ടറിയെടുക്കുന്നയാളാണ്. എന്നാൽ പൂക്കുഞ്ഞിന് ആ കമ്പം ഒട്ടും ഇല്ലതാനും. പക്ഷെ, കഴിഞ്ഞ ദിവസം പ്ലാമൂട്ടിൽ ചന്തയിലെ ലോട്ടറി വിൽപ്പനക്കാരനായ ഗോപാലപിള്ളയുടെ കയ്യിൽ നിന്നും പൂക്കുഞ്ഞ് അപ്രതീക്ഷിതമായി ഒരു ലോട്ടറിയെടുക്കുകയായിരുന്നു. ഭാര്യ മുംതാസിനും മക്കളായ മുനീറിനും മുഹ്സിനയ്ക്കും കുടുംബത്തിന് ലഭിച്ച ഭാഗ്യം വലിയ ആശ്വാസമാണ് നൽകുന്നത്.