പതിനെറ്റ് വർഷം മുമ്പ് ഭർത്താവ് ഉപേക്ഷിച്ചതാണ് കണ്ണൂർ പൊടിക്കുണ്ട് സ്വദേശിനി ബഷീറയെ. മൂന്നു പെൺമക്കളെ വിവാഹം ചെയ്തയച്ചതോടെ കടക്കെണിയിലായി. ഒടുവിൽ ആറുവർഷം മുമ്പ് വീട്ടുവേലയ്ക്ക് ദുബായിലേക്ക് വിമാനം കയറി. തൊഴിലെടുത്ത് കടംവീട്ടാൻ വീടുകൾ കയറിയിറങ്ങി പെടാപ്പാടുപെടുന്നതിനിടെയാണ് ഇടിത്തീപോലെ കൊവിഡിൻ്റെ അരങ്ങേറ്റം. വൈകാതെ തൊഴിൽ നഷ്ടമായ ബഷീറ ജീവിക്കാനായി ബാച്ചിലർ താമസസസ്ഥലങ്ങളിലേക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കാൻ തുടങ്ങി. ഈ സമയത്താണ് കോട്ടയം സ്വദേശി ഷംസുദ്ദീൻ സഹായ വാഗ്ധാനവുമായി എത്തുന്നത്. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചാൽ പൊലീസ് പിടിയിലാകുമെന്നായിരുന്നു ഉപദേശം. ഭക്ഷണം ഉണ്ടാക്കി നൽകാനുള്ള കാറ്ററിംഗ് സർവീസ് ലൈസൻസ് ശരിയാക്കിതരാമെന്ന് പറഞ്ഞ് ബഷീറയുടെ പക്കൽ നിന്നും ഇരുപത്തിരണ്ടായിരം ദിർഹംസ് സ്വന്തമാക്കി ഷംസുദ്ദീൻ മുങ്ങി. പലരുടേയും കൈയിൽ നിന്നും കടം വാങ്ങിയും വായ്പയെടുത്തും കാശ് തരപ്പെടുത്തിയ ബഷീറ പെരുവഴിയിലായി. കടക്കാരോട് എന്തുപറയണമെന്നറിയാത്ത അവസ്ഥ.
ഇതിനിടെ സന്ദർശക വിസ പുതുക്കാനായി പണം വാങ്ങിയവരും ചതിച്ചു. അപ്പോഴും തോൽവി സമ്മതിച്ച് നാട് വിടാൻ കൂട്ടാക്കിയില്ല. നാട്ടിൽ പോയി മക്കളെ കണ്ടിട്ട് വർഷം അഞ്ചായി. പ്രതീക്ഷയുടെ എല്ലാ വഴികളുമടഞ്ഞാൽ വൃക്ക വിറ്റാണെങ്കിലും കടംവീട്ടുമെന്ന് അവർ ഉറപ്പിച്ചു പറയുന്നു.
കോവിഡ് കാലത്ത് ബാച്ചിലേർസിന് ഭക്ഷണമുണ്ടാക്കി കൊടുത്ത് പ്രതിസന്ധിയെ അതിജീവിക്കുമ്പോഴും ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവന് സൌജന്യമായി വിളമ്പികൊടുത്ത ഈ അമ്മ ഇന്ന് ഒരു നേരത്തെ ആഹാരത്തിനായി സഹായം തേടുകയാണ്. പലയിടങ്ങളിലായി മാറിമാറി താമസിച്ച് രാവുകൾ കഴിച്ചുകൂട്ടിയ ബഷീറ അഭിഭാഷകയായ പ്രീതാ ശ്രീരാം മാധവ് താൽകാലികമായി ഒരുക്കിയ ഒറ്റമുറിയിലാണ് ഇപ്പോൾ കഴിയുന്നത്.
വിസകാലാവധി കഴിഞ്ഞതോടെ ഒരസുഖം വന്നാൽ പോലും പുറത്തിറങ്ങാനാവില്ല. ഏതു നിമിഷവും പൊലീസ് പിടിയിലായേക്കാവുന്ന അവസ്ഥ. മാസങ്ങളായി ഉറക്കം നഷ്ടപ്പെട്ട അവർ പ്രാർത്ഥനയിലാണ് ഇപ്പോൾ അഭയം കണ്ടെത്തുന്നത്. സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷ മാത്രമാണ് ഈ അമ്പത്തിരണ്ടുകാരിയെ മുന്നോട്ട് നയിക്കുന്നത്.
വീഡിയോ ലിങ്ക് ചുവടെ: