മ്യൂസിയം ഓഫ് ലണ്ടന്‍ ആര്‍ക്കിയോളജിയിലെ പുരാവസ്തു ശാസ്ത്രജ്ഞര്‍ മനുഷ്യന്റെ തലയോട്ടിയില്‍ നിര്‍മ്മിച്ച പ്രാചീനകാലത്തെ ചീപ്പ് കണ്ടെത്തി. ‘ബാര്‍ ഹില്‍ കോംബ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പുരാതന ചീപ്പ് ബ്രിട്ടനില്‍ ഇരുമ്പുയുഗത്തില്‍ നിര്‍മ്മിക്കപ്പെട്ടതെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. ബിസി 750 നും എഡി 43 നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് നിര്‍മ്മാണമെന്നും കണക്കാക്കുന്നു.
ബ്രിട്ടനിൽ കേംബ്രിഡ്ജില്‍ നിന്നും ആറര കിലോമീറ്റര്‍ ദൂരെ ബാര്‍ ഹില്‍ പ്രദേശത്ത് നിന്നാണ് ചീപ്പ് കണ്ടെത്തിയത്. 2016 നും 2018 നും ഇടയില്‍ എ14 ദേശീയ പാത പുനഃരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നടന്ന ഖനനത്തിനിടെ പ്രദേശത്ത് നിന്നും വേറെയും 2,80,000 വസ്തുക്കൾ കണ്ടെത്തിയിരുന്നു.
അതിശയകരമായ കണ്ടെത്തലാണിതെന്ന് മ്യൂസിയം ഓഫ് ലണ്ടന്‍ ആര്‍ക്കിയോളജിയിലെ മുതിർന്ന ശാസ്ത്രജ്ഞൻ മൈക്കല്‍ മാര്‍ഷല്‍ പറഞ്ഞു. 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുമ്പുയുഗത്തില്‍ കേംബ്രിഡ്ജ്ഷെയര്‍ പ്രദേശത്ത് ജീവിച്ചിരുന്നവരുടെ ജീവിത രീതികൾ പഠിക്കാൻ സഹായിക്കുന്ന കണ്ടെത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇത് ചീപ്പ് പോലെ തലയിൽ ഉപയോഗിക്കാൻ നിര്‍മ്മിക്കപ്പെട്ടതായിരിക്കില്ലെന്നും മറിച്ച് മനുഷ്യ തലയോട്ടിയുടെ ഭാഗങ്ങള്‍ ഒത്തുചേരുന്ന സ്വാഭാവികമായ ഘടനയെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തിയതാകാമെന്നുമാണ് നിഗമനം. കേംബ്രിഡ്ജ്ഷെയറിലെ പുരാവസ്തു വിഭാഗത്തിലാണ് ഈ പുരാതന ചീപ്പ് സൂക്ഷിച്ചിരിക്കുന്നത്.