അന്തരിച്ച ഇതിഹാസ താരം പെലെയുടെയും കരിയറിലെ ആയിരാമത്തെ ഗോൾ നേടി ചരിത്രം കുറിച്ച പന്ത് ഖത്തറിലെ മ്യൂസിയത്തിൽ. ദോഹയിലെ 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിലാണ് താൽക്കാലികമായി ഈ പന്ത് സൂക്ഷിച്ചിട്ടുള്ളത്. 1969 നവംബർ 19ന് സാന്റോസിനുവേണ്ടി റെഗറ്റാസ് വാസ്കോ ഡി ഗാമക്കെതിരെയായിരുന്നു പെലെ ആ ചരിത്ര ഗോളടിച്ചത്. റിയോ ഡെ ജനീറോയിലായിരുന്നു മത്സരം.
കളി സമനിലയിലേക്ക് നീങ്ങവേയാണ് പെലെ ആ ഗോളടിച്ചത്. 12 മിനിറ്റ് മാത്രം ബാക്കിനിൽക്കെ സാന്റോസിന് അനുകൂലമായി പെനാൽറ്റി കിക്ക് ലഭിച്ചു. പെലെയാണ് കിക്കെടുക്കാൻ എത്തിയത്. 65,000 കാണികൾക്കു മുമ്പാകെ പ്രാദേശിക സമയം രാത്രി 11.11ന് പെലെ ആ ചരിത്രനേട്ടത്തിലേക്ക് ഗോൾ വല കുലുക്കി. അതേസമയം മത്സരശേഷം അധികൃതരോട് ആവശ്യപ്പെട്ട് പെലെ തന്നെ ആ പന്ത് സ്വന്തമാക്കുകയും ചെയ്തു.
ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിലെ ഹാൾ ഓഫ് അത്ലറ്റ്സിൽ പ്രദർശനത്തിനുവെച്ച പന്ത് ലോകകപ്പ് വേളയിൽ ആയിരക്കണക്കിന് ആരാധകർ സന്ദർശിച്ചിരുന്നു. വായ്പാടിസ്ഥാനത്തിലാണ് പന്ത് ഖത്തർ സ്പോർട്സ് മ്യൂസിയത്തിൽ എത്തിച്ചത്. എന്നാൽ വെള്ളനിറത്തിലുള്ള ‘കോപ റിയോ-ഡ്രിബ്ൾ എ സ്പെഷൽ’ എന്ന് പേരിട്ടിരിക്കുന്ന പന്തിന്റെ പേര് മാഞ്ഞുപോയ നിലയിലാണ്. എങ്കിലും പേന കൊണ്ടെഴുതിയത് പോലെയുള്ള ‘പെലെ 100’ എന്നത് ഇപ്പോഴും തെളിഞ്ഞു കാണാം. അതിവിശിഷ്ടമായ കരിയറിലെ 1283 ഗോളുകളെന്ന അതിശയകരമായ പെലെയുടെ റെക്കോഡ് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും ഭേദിക്കപ്പെട്ടിട്ടില്ല.