ഓസ്ട്രേലിയൻ മലയാളികൾക്ക് മെഡിക്കൽ സെക്കന്റ് ഒപീനിയൻ വേഗത്തിലും സൗജന്യമായും ലഭ്യമാക്കുന്ന ഫാമിലി കണക്ട് പദ്ധതി വിപുലീകരിച്ചു. ന്യൂ സൗത്ത് വെയിൽസ്, നോർത്തേൻ ടെറിട്ടറി സംസ്ഥാനങ്ങളിൽ കൂടിയാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. സിഡ്നിയിൽ ന്യൂ സൗത്ത് വെയിൽസ് സംസ്ഥാന പാർലമെന്റിൽ വച്ച് പദ്ധതിയുടെ ഉദ്ഘാടനചടങ്ങ് നടന്നു. ഷാഡോ മന്ത്രി ജൂലിയ ഫിന്നും ഡാർവിനിൽ ഉപമുഖ്യമന്ത്രി നിക്കോൾ മാനിസനുമാണ് പദ്ധതി മലയാളികൾക്ക് സമർപ്പിച്ചത്. ആലുവ രാജഗിരി ഹോസ്പിറ്റലും മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ആസ്ട്രേലിയ ചാപ്ടറുമാണ് പദ്ധതിയുടെ സംഘാടകർ.
ഇന്ത്യൻ കോൺസുലേറ്റ് ജനറൽ മനീഷ് ഗുപ്ത, ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിൽ നാഷണൽ പ്രസിഡന്റും മുൻ പ്രതിപക്ഷ നേതാവുമായ ജോഡി മക്കായ്, എ ഐ ബി സി , എൻ എസ് ഡബ്ല്യൂ സംസ്ഥാന പ്രസിഡന്റ് ഇർഫാൻ മാലിക്, ഫാമിലി കണക്ട് ന്യൂ സൗത്ത് വെയിൽസ് കോർഡിനേറ്റർ കിരൺ ജെയിംസ് എന്നിവരും സിഡ്നിയിലെ ചടങ്ങുകളിൽ പങ്കെടുത്തു. അതേസമയം ഫാമിലി കണക്ട് സ്റ്റേറ്റ് കോർഡിനേറ്റർ ജിൻസൺ ആന്റോ ചാൾസിന്റെ നേതൃത്വത്തിൽ ഡാർവിനിലെ ഉപമുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ചും ചടങ്ങുകൾ നടന്നു. കൂടാതെ മൾട്ടി കൾച്ചറൽ ആസ്ട്രേലിയയുടെ നോർത്തേൻ ടെറിട്ടറി സ്റ്റേറ്റ് പ്രസിഡന്റ് ഡോ എഡ്വിൻ ജോസഫ് ക്യുൻസ്ലാൻഡ് സ്റ്റേറ്റ് കോർഡിനേറ്റർ സജി പഴയാറ്റിൽ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
ഓസ്ട്രേലിയയുടെ പ്രധാന നഗരങ്ങളിലെല്ലാം ഫാമിലി കണക്ട് പദ്ധതിക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. ബ്രിസ്ബെയിനിൽ പാർലമെന്റ് സ്പീക്കർ കാർട്ടിസ് പിറ്റ് ആണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിനോടകം നാനൂറോളം ഓസ്ട്രേലിയൻ മലയാളികൾ ഫാമിലി കണക്ട് പദ്ധതി ഉപയോഗപ്പടുത്തിയിട്ടുണ്ടന്നാണ് കണക്ക്. അതേസമയം മെൽബണിലും പെർത്തിലും മലയാളികൾക്കായി നേരത്തേ തന്നെ ഹെല്പ് ഡസ്ക് തുടങ്ങിയിരുന്നു. വിദഗ്ദ ഡോക്ടർമാരുടെ അപ്പോയ്ന്റ്മെന്റ്കൾക്കുള്ള കാല താമസം അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഓസ്ട്രേലിയൻ മലയാളികൾക്ക് ഫാമിലി കണക്ട് പദ്ധതി വലിയ ആശ്വാസമാണ് നൽകുന്നത്.