വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭീഷണിക്ക് പിന്നാലെ ആക്രമണവും നടത്തിക്കൊണ്ട് നാടിൻ്റെ സ്വൈര്യം തകർക്കാനാണ് ശ്രമമന്നും അക്രമികൾ ഉദ്ദേശിച്ചപോലെ കാര്യങ്ങൾ മാറാത്തതിനു കാരണം പൊലീസിന്റെ സംയമനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘർഷത്തിൽ പൊലീസ് പക്വതയോടെ ഇടപെട്ടതായും ശക്തമായ നടപടി അക്രമികള്‍ക്കെതിരെ സ്വീകരിക്കുമെന്നും ഡിജിപി അനിൽകാന്ത് അറിയിച്ചു. പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയുന്ന 3000 പേർക്കെതിരെ വധശ്രമമടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.
സംഘർഷത്തിൽ അറസ്റ്റ് ചെയ്യേണ്ടവരുടെ പട്ടിക പൊലീസ് തയാറാക്കി വരികയാണ്. തുറമുഖ വിഷയത്തിൽ നാളെയാണ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. അതിനു ശേഷമാകും സംഘർഷവുമായി ബന്ധപ്പെട്ട അറസ്റ്റ്. ഈ കേസുകളിൽ അന്വേഷണം തുടരാൻ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.