ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് ഈമാസം 27 മുതൽ യുഎഇയിൽ തുടക്കമാകും. ദുബൈ, ഷാർജ നഗരങ്ങളിൽ മത്സരം നടക്കുന്നതിനാൽ ക്രിക്കറ്റ് പ്രേമികളും വൻ അവേശത്തിലാണ്. മത്സരങ്ങൾക്കായുള്ള മൈതാനങ്ങൾ ഇതിനകം തന്നെ ഒരുങ്ങി കഴിഞ്ഞു. ശ്രീലങ്കയിൽ നടത്താൻ നിശ്ചയിരുന്ന ഏഷ്യാകപ്പ് മത്സരങ്ങളാണ് യു.എ.ഇയിലേക്ക് മാറ്റിയത്.
ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ദുബൈയിലെ ഉദ്ഘാടന മത്സരം. 28ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും. സെപ്റ്റംബർ 11 നാണ് ഫൈനൽ പോരാട്ടം നടക്കുക. ഫൈനൽ ഉൾപ്പെടെ പത്ത് മത്സരങ്ങളാണ് ദുബൈയിൽ നടക്കുക. മൂന്ന് മത്സരങ്ങൾ ഷാർജയിലായിരിക്കും. 2018ലെ ഏഷ്യാകപ്പ് മത്സരങ്ങൾക്കും ആതിഥേയത്വം വഹിച്ചത് യു.എ.ഇ തന്നെയായിരുന്നു. കൂടാതെ കഴിഞ്ഞവർഷം നടന്ന ട്വന്റി 20 ലോകകപ്പിനും യു.എ.ഇ ആയിരുന്നു വേദിയൊരുക്കിയത്.
പ്രധാന മത്സരങ്ങൾക്ക് പുറമെ, യു.എ.ഇ, കുവൈത്ത്, സിങ്കപ്പൂർ, ഹോങ്കോങ് ടീമുകളുടെ യോഗ്യതാ മത്സരവും നടക്കും. ഇന്ത്യ, പാകിസ്ഥാൻ എന്നിവ ഉൾപ്പടെ എ ഗ്രൂപ്പിൽ യോഗ്യത നേടുന്ന ടീമിന് ഇടം ലഭിക്കും. ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് ടീമുകൾ ഉൾപ്പെടുന്നതാണ് ബി ഗ്രൂപ്പ്.