കേരളത്തിലെ ദളിത്- ആദിവാസി വിഭാഗങ്ങളുടെ അധിനിവേശകാല ഫോട്ടോ – കലാപ്രദർശനങ്ങളും ചർച്ചയും ജർമ്മനിയിലെ ബെർലിനില്‍ നടന്നു. ബെർലിൻ കേന്ദ്രമാക്കി കലാപ്രവർത്തനങ്ങൾ നടത്തുന്ന മലയാളി കലാകാരൻ സാജൻ മണിയുടെ ‘വേക്കപ് കോൾ ഫോർ മൈ ആങ്സെസ്റ്റെർസ്’ എന്ന പുതിയ ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് കലാപ്രദർശനം. 2021 ലെ ബെർലിൻ ആർട്ട് പ്രൈസ് ജേതാവാണ് സാജൻ.
കേരളത്തിലെ കണ്ണൂർ ജില്ലയിലെ കുന്നോത്ത് എന്ന ചെറുഗ്രാമത്തിലെ റബ്ബർ ടാപ്പിംഗ് തൊഴിലാളികളുടെ കുടുംബത്തിലാണ് സാജൻ ജനിച്ചത്. ഒരു ദളിത് കലാകാരനെന്ന നിലയിൽ മുഖ്യധാരാ ചരിത്ര ആഖ്യാനങ്ങളുടെ യാഥാർഥ്യം പുറത്ത്കൊണ്ടുവന്ന് പ്രതിചരിത്രം സൃഷ്ടിക്കുന്നതാണ് സാജൻ മണിയുടെ പ്രിയപ്പെട്ട വിഷയം. പൂർവികരുടെ ചരിത്രം പുറം ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഇതിന് പിന്നിൽ.
ബെർലിൻ നിയമനിർമ്മാണസഭയുടെ സാമ്പത്തിക സഹകരണത്തോടുകൂടിയാണ കലാപ്രദർശനം നടക്കുന്നത്. ഇതിനോടകം തന്നെ പ്രദർശനം വൻ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട് . ബെർലിനിലെ എത്തനോഗ്രാഫിക് മ്യുസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ആയിരക്കണക്കിന് ഫോട്ടോകളിൽ നിന്നും കേരളത്തിലെ ദളിത്- ആദിവാസി വിഭാഗങ്ങളുടെ അധിനിവേശകാല ഫോട്ടോകൾ കഴിഞ്ഞ വർഷമാണ് സാജൻ മണി തന്റെ കലാ ഗവേഷണത്തിനിടയിൽ കണ്ടെത്തിയത്.
ആദ്യകാല ദളിത്- ആദിവാസി ഫോട്ടോഗ്രാഫുകളിലെ അന്തർലീനമായ ജാതി അടിമത്തം, സാംസ്കാരിക കൊള്ള, കൊളോണിയൽ നേട്ടം, തദ്ദേശീയ ജീവിതങ്ങളുടെ പാർശ്വവൽക്കരണം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. കേരള ചരിത്ര കൗൺസിൽ മുൻ ചെയർപേഴ്സൺ പ്രൊഫ. സനൽ മോഹനാണ് ചർച്ചയ്ക്ക് നേതൃത്വം നൽകിയത്. ഗവേഷകരായ ഡോ. വിനിൽ പോൾ, ആന്റണി ജോർജ് കൂത്താനാടി, ഹബീബ ഇൻസാഫ് തുടങ്ങിയവരും പങ്കെടുത്തു.
പ്രദർശനവുമായി ബന്ധപ്പെട്ട് ഹംബോൾട് യൂണിവേഴ്സിറ്റിയിൽ നടന്ന ചർച്ചക്ക് ആന്ത്രോപോളജിസ്റ്റും ചരിത്രകാരനുമായ ഗജേന്ദ്രൻ അയ്യാദുരൈ നേതൃത്വം നൽകി. ഒക്ടോബർ 28 മുതൽ നവംബർ 15 വരെയാണ് ബെർലിനില്‍ കലാപ്രദർശനങ്ങൾ നടക്കുന്നത്. രാജ്യശ്രീ ഗുഡി (ആംസ്റ്റർഡാം), കിർത്തിക കൈയ്ൻ (ഓസ്ട്രേലിയ) കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഉപേന്ദ്രനാഥ് ടി ആർ എന്നിവരും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം ഡിസംബർ മാസം മുതൽ കേരളത്തിലെ വിവിധ സർവകലാശാലകളിലായി സാജൻ മണിയുടെ കലാ-ഗവേഷണ പദ്ധതികളുടെ തുടർ ചർച്ചകൾ നടക്കും.