മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ കേരളത്തിൽ തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാൽപ്പത് വർഷത്തോളാമായി ആനകളെ പരിപാലിക്കുന്ന ആറന്മുള മോഹൻദാസാണ് ഇങ്ങനെയൊരു നിരീക്ഷണം മുന്നോട്ട് വച്ചിരിക്കുന്നത്. ആനക്കാരനായും പിന്നീട് ആന ചികിത്സകനെന്ന നിലയിലും പ്രശസ്തനായ മോഹൻദാസ് മാതൃഭൂമി ന്യൂസിനോടാണ് ഇക്കാര്യം പറഞ്ഞത്.
മോഹൻദാസിൻ്റെ വാക്കുകൾ –
വിശക്കുമ്പോ തിന്നുന്നു, ദാഹിക്കുമ്പോ കുടിക്കുന്നു എന്നല്ലാതെ അരിക്കൊമ്പൻ്റെ മനസ്സ് മുഴുവൻ ചിന്നക്കനാലിലാണ്. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ നിരവധി തവണ മയക്കുവെടിയേറ്റതും നൂറുകണക്കിന് കിലോമീറ്റർ സഞ്ചരിക്കേണ്ടി വന്നതും നിരന്തരും വാസസ്ഥലം മാറുന്നതും അരിക്കൊമ്പനെ മാനസികമായും ശാരീരകമായും തളർത്തിയിട്ടുണ്ട്.
മാത്രമല്ല അരിക്കൊമ്പൻ്റെ തുമ്പിക്കൈയിലേറ്റ മുറിവ് ചികിത്സിച്ച് ഭേദമാക്കേണ്ടതുണ്ട്. ആ മുറിവ് വച്ച് കാട്ടിൽ അതിജീവിക്കുക ആനയ്ക്ക് ബുദ്ധിമുട്ടുണ്ടാവും. മറ്റൊരാനയുമായോ കടുവ പോലുള്ള ജീവികളുമായോ ഏറ്റുമുട്ടലുണ്ടായാൽ ആ മുറിവ് മാരകമാവും. അങ്ങനെ വന്നാൽ വെള്ളം കുടിക്കാനോ തീറ്റയെടുക്കാനോ അരിക്കൊമ്പന് പറ്റില്ല. ആനയുടെ കാലിനും പരിക്കുണ്ട്. ആനയെ എവിടെയെങ്കിലും താത്കാലികമായി പാർപ്പിച്ച വേണ്ട ചികിത്സ നൽകി ആരോഗ്യം പ്രാപിച്ച ശേഷം കാട്ടിൽ വിടണമായിരുന്നു. നിലവിലെ ആരോഗ്യസ്ഥിതിയിൽ ആന എങ്ങനെ അതിജീവിക്കും എന്നതിൽ ആശങ്കയുണ്ട്.
പെരിയാറിലെത്തിയ ശേഷം അരിക്കൊമ്പൻ ശ്രമിച്ചത് ചിന്നക്കനാലിലേക്ക് തിരികെ വരാനാണ്. ആ ശ്രമത്തിനിടെയാണ് ആന കമ്പത്ത് എത്തിയത്. ഇനിയിപ്പോൾ വേറൊരു സ്ഥലത്ത് കൊണ്ടു വിട്ടാലും അരിക്കൊമ്പൻ ശ്രമിക്കുക ചിന്നക്കനാലിലേക്ക് പോകാനാണ്. ഡാമിലെ വെള്ളമോ അവിടുത്തെ പുല്ലോ ഒന്നും അരിക്കൊമ്പനെ പിടിച്ചു നിർത്തില്ല. ചിന്നക്കനാലിലെ തൻ്റെ ആന കൂട്ടത്തിലേക്ക് തിരികെ പോകാനാണ് അരിക്കൊമ്പൻ ശ്രമിക്കുന്നത്. ആ ശ്രമത്തിൽ ആന ഇനിയും ജനവാസമേഖലയിൽ എത്താൻ സാധ്യതയുണ്ട്.
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ അരിക്കൊമ്പൻ ഇപ്പോൾ നിൽക്കുന്ന കോതയാർ ഡാം പരിസരത്ത് നിന്നും വീണ്ടും ചിന്നക്കനാലിലേക്ക് യാത്ര തുടങ്ങും. അഗസ്ത്യമലയുടെ ചെരിവിലൂടെ അരിക്കൊമ്പന് അതിവേഗം കേരളത്തിലേക്ക് കടക്കാം. വിതുര വഴിയോ നെയ്യാർ നദി നീന്തിയോ ആന തിരുവനന്തപുരം ജില്ലയിലേക്ക് എത്താം. തിരുവനന്തപുരം നഗരമേഖലയിലേക്ക് ആന വന്നാൽ പോലും അത്ഭുതപ്പെടേണ്ടതില്ല.
ആനയെ ഇനി പിടികൂടുമ്പോൾ തന്നെ ചിന്നക്കനാലിൽ കൂടൊരുക്കുക. ആ കൂട്ടിലടച്ച് ഒരാഴ്ചയോ രണ്ടാഴ്ചയോ നിർത്തി പരിക്കുകൾ ഭേദപ്പെടുത്തിയ ശേഷം ആനയെ ചിന്നക്കനാലിലേക്ക് തുറന്നു വിടുക. പിന്നെ ഒരിക്കാലും ആന ആ കൂടുള്ള സ്ഥലത്തക്ക് വരില്ല. ആനയ്ക്ക് അവിടെയൊരു കെണിയുണ്ടെന്ന്. മറ്റുള്ള ആനകൾ അങ്ങോട്ട് വരാതെ അരിക്കൊമ്പൻ തടയുകയും ചെയ്യും.