മലേഷ്യയിൽ അൻവർ ഇബ്രാഹിം പ്രധാനമന്ത്രിയായി അധികാരമേറ്റു. പൊതുതിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലായിരുന്നു. ഇതിനെ തുടർന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിലാണ് അൻവർ ഇബ്രാഹിം അധികാരത്തിലേറിയത്. രാജാവ് സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷാ ആണ് അൻവർ ഇബ്രാഹിമിനെ നിയമിച്ചത്. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ രാജാവ് നേരിട്ട് ഇടപെടുകയായിരുന്നു.
അതേസമയം ഏതൊക്കെ പാർട്ടികളാണ് സർക്കാർ രൂപീകരിക്കാനുള്ള ധാരണയിലെത്തിയതെന്നു വ്യക്തമായിട്ടില്ല. എന്നാൽ യുണൈറ്റഡ് മലായ് നാഷനൽ ഓർഗനൈസേഷൻ (യുഎംഎൻഒ) ഐക്യസർക്കാരിനു പിന്തുണ അറിയിച്ചിട്ടുണ്ട്. 222 അംഗ പാർലമെന്റിലേക്ക് 19ന് നടന്ന തിരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട 3 മുന്നണികൾക്കും ഭൂരിപക്ഷം ലഭിച്ചില്ല. അൻവർ ഇബ്രാഹിമിന്റെ പകാറ്റൻ ഹാരപൻ മുന്നണി 82 സീറ്റ് നേടി മുന്നിലെത്തുകയും ചെയ്തു.
മുൻ പ്രധാനമന്ത്രി മുഹിയുദ്ദീൻ യാസിൻ നേതൃത്വം നൽകുന്ന ദേശീയ സഖ്യം 72 സീറ്റ് നേടി. രണ്ട് പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ മുഹിയുദ്ദീൻ യാസിൻ അധികാരത്തിലേറുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. യു എം എൻ ഒ ഉൾപ്പെട്ട മുൻപ്രധാനമന്ത്രി ഇസ്മായിൽ സാബ്രി യാക്കൂബിന്റെ ബാരിസാൻ നാഷനൽ സഖ്യത്തിനു 30 സീറ്റു മാത്രമാണ് നേടാനായത്. അതേസമയം പുതിയ ഐക്യസർക്കാരിനു പിന്തുണ പ്രഖ്യാപിക്കാനുള്ള ഈ സഖ്യത്തിന്റെ നീക്കം അപ്രതീക്ഷിതമാണെന്നാണ് വിലയിരുത്തുന്നത്.
പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന മലേഷ്യയെ കരകയറ്റുകയെന്ന ദൗത്യമാണ് അൻവർ ഇബ്രാഹിമിന്റെ മുന്നിലുള്ളത്. ബഹുസ്വര മലേഷ്യയുടെ വക്താവായാണ് അദ്ദേഹം അറിയപ്പെടുന്നത്. മഹാതീർ മുഹമ്മദിന്റെ അനുയായി എന്ന നിലയിലാണ് ഇബ്രാഹിം രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിച്ചത്. ഉപപ്രധാനമന്ത്രിയായിരിക്കെ 1999 ൽ പുറത്താക്കപ്പെടുകയും അഴിമതിയും സ്വവർഗ ലൈംഗിക പീഡനക്കുറ്റവും ആരോപിക്കപ്പെട്ടു ജയിലിലാവുകയും ചെയ്തിട്ടുണ്ട്. രണ്ടു ദശാബ്ദത്തോളം ജയിലിലും പുറത്തുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനും ഇബ്രാഹിമിന് വിലക്കുണ്ടായിരുന്നു.