ഈ വർഷത്തെ ഓസ്കാർ അവാർഡ് വേദിയിൽ അമേരിക്കൻ നടിയും നർത്തകിയുമായ ലോറൻ ഗോട്ലീബ് ഇന്ത്യൻ ചിത്രം ആർ ആർ ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ചുവട് വയ്ക്കും. ആഗോള പ്ലാറ്റ്ഫോമായ ഓസ്കർ വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് ലോറൻ പറഞ്ഞു. അതേസമയം അവാർഡ് ദാന ചടങ്ങിൽ പ്രധാന വനിതാ നർത്തകിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ട്. വലിയ ഉത്തരവാദിത്തമാണിതെന്നും ലോറൻ കൂട്ടിച്ചേർത്തു.
ജനപ്രിയ ഇന്ത്യൻ ടെലിവിഷൻ നൃത്ത പരിപാടിയായ ജലക് ദിഖ്ല ജായുടെ ആറാമത്തെ സീസണിലെ റണ്ണർ അപ്പാണ് ലോറൻ. എബിസിഡി എന്ന ബോളിവുഡ് ചിത്രത്തിലും ലോറൻ ഒരു പ്രധാന വേഷത്തെ അവതരിപ്പിച്ചിട്ടുണ്ട്. നൃത്തസംവിധായകരായ നെപ്പോളിയൻ, തബിത ഡിയുമോ എന്നിവരോടൊപ്പം പാശ്ചാത്യ ശൈലിയും ഇന്ത്യൻ ശൈലിയും സംയോജിപ്പിച്ച് ഒരുക്കിയ നൃത്താവിഷ്കാരമാണ് ലോറൻ പുരസ്കാര വേദിയിൽ അവതരിപ്പിക്കുക.
പാശ്ചാത്യ രാജ്യങ്ങളിലെ നൃത്തം അവതരിപ്പിക്കുന്നതിനേക്കാൾ വളരെയധികം ബുദ്ധിമുട്ടാണ് ഇന്ത്യൻ നൃത്തം അവതരിപ്പിക്കുന്നത്. ഇതിനായി ഇന്ത്യൻ സിനിമകളിലെ സംഗീതത്തെക്കുറിച്ച് കൂടുതൽ അറിയാൻ രൺവീർ സിംഗിന്റെയും അല്ലു അർജുന്റെയും പാട്ടുകൾ കേൾക്കാറുണ്ടെന്നും ലോറൻ പറഞ്ഞു. പ്രകടനത്തിന് ശേഷം നമസ്തേ ചെയ്യാനും തല കുനിക്കാനും പഠിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും അഭിമാനകരമായ സ്റ്റേജുകളിലൊന്നിൽ ‘നാട്ടു നാട്ടു’ അവതരിപ്പിക്കാൻ പോകുന്നുവെന്ന ആകാംഷ വികാരഭരിതയാക്കുന്നു എന്നും ലോറൻ കൂട്ടിച്ചേർത്തു.