ന്യൂഡൽഹി: അമേരിക്കയിലേക്കുള്ള വിമാനം 30 മണിക്കൂറിലധികം വൈകിയ സംഭവത്തിൽ ഒത്തുതീർപ്പിന് നീക്കമാരംഭിച്ച് എയർഇന്ത്യ. ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട വിമാനത്തിലെ ഓരോ യാത്രക്കാരനും 30 മണിക്കൂറിലധികം വൈകിയതിന് ശേഷം എയർ ഇന്ത്യ 350 ഡോളറിൻ്റെ (29,203 രൂപ) മാപ്പ് വൗച്ചർ വാഗ്ദാനം ചെയ്തു. ഫ്ലൈറ്റ് ദൈർഘ്യം ഏകദേശം 16 മണിക്കൂറായിരുന്നു. “സാങ്കേതികമായ പ്രശ്നങ്ങൾ മൂലമാണ് സർവ്വീസ് വൈകിയതെന്നാണ് എയർലൈൻ നൽകുന്ന വിശദീകരണം.
“അനേകം സാങ്കേതിക പ്രശ്നങ്ങളും മറ്റ് പ്രവർത്തന പരിമിതികളും കാരണം നിങ്ങളുടെ സാൻ ഫ്രാൻസിസ്കോ യാത്രയിലുണ്ടായ കാലതാമസത്തിന് എയർ ഇന്ത്യയ്ക്ക് വേണ്ടി ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു – എയർ ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ക്ലോസ് ഗോർഷ് വിമാനത്തിലെ യാത്രക്കാർക്ക് അയച്ച കത്തിൽ പറയുന്നു.
യാത്രക്കാർ നേരിട്ട ബുദ്ധിമുട്ടിൽ കമ്പനിയുടെ ഖേദപ്രകടനം എന്ന നിലയിൽ ഭാവി യാത്രകൾക്കായി എയർ ഇന്ത്യ “350 ഡോളർ വിലയുള്ള ട്രാവൽ വൗച്ചർ” വാഗ്ദാനം ചെയ്യുന്നതായും കത്തിലുണ്ട്. യാത്രയ്ക്ക് ഉപയോഗിക്കുന്നതിന് പകരം തുക ക്രെഡിറ്റ് ചെയ്യാനുള്ള സൗകര്യവും യാത്രക്കാർക്ക് ഉണ്ടായിരിക്കും.ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്കുള്ള എയർ ഇന്ത്യയുടെ ജൂൺ മൂന്നിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റിന് നിലവിൽ 98,000 രൂപയാണ് നൽകേണ്ടത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ പുറപ്പെടേണ്ടിയിരുന്ന വിമാനം ആദ്യം ഒന്നിലധികം തവണ ഷെഡ്യൂൾ ചെയ്ത ശേഷം, വെള്ളിയാഴ്ച രാത്രി 9.55 നാണ് ഡൽഹിയിൽ നിന്നും പുറപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ന് സാൻ ഫ്രാൻസിസ്കോയിൽ വിമാനം ലാൻഡ് ചെയ്തു.
വിമാനത്തിൽ ചെക്ക് ഇൻ ചെയ്ത 200-ലധികം യാത്രക്കാരിൽ പലരും വിമാനം വൈകിയതിനെത്തുടർന്ന് തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഡൽഹിയിലെ കടുത്ത ചൂട് കാരണം നിരവധി യാത്രക്കാർ അവശരായി.
സംഭവത്തിൽ ഡിജിസിഎ എയർഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. യാത്രക്കാരെ മണിക്കൂറുകളോളം കാത്തിരിപ്പിക്കുകയോ വിമാനത്തിലോ ടെർമിനലിലോ ഇരിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു.
ഒരു നിശ്ചിത സമയത്തിൽ കൂടുതൽവിമാനം വൈകുകയാണെങ്കിൽ സർവ്വീസ് റദ്ദാക്കുകയും യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ നടപടികൾ എടുക്കുകയും ചെയ്യണമെന്ന് മന്ത്രി പറഞ്ഞിരുന്നു.