സാങ്കേതിക തകരാറിനെ തുടർന്ന് കോഴിക്കോട് – ദമാം എയർ ഇന്ത്യ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിൽ 182 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് രണ്ടര മണിക്കൂറിന് ശേഷമാണ് അടിയന്തര ലാൻഡിംഗ് നടന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ ഭാഗത്ത് എത്തിയതിന് ശേഷം ഇന്ധനം കളഞ്ഞാണ് വിമാനം നിലത്തിറക്കിയത്.
പറന്നുയർന്നതിന് പിന്നാലെ തകരാർ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അടിയന്തിര ലാൻഡിംഗിന് അനുമതി തേടിയത്. ലാൻഡ് ചെയ്തത് സുരക്ഷിതമായാണ് എന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. വിമാനത്തിന് ഹൈഡ്രോളിംഗ് തകരാർ മാത്രമാണ് ഉള്ളത്.
കോഴിക്കോട് വിമാനത്താവളത്തിന് ചുറ്റും വിമാനം ഏറെ നേരം പറന്നിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ തന്നെ ലാൻഡ് ചെയ്യാൻ അനുമതിക്ക് ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട് കൊച്ചിയിലോ തിരുവനന്തപുരത്തോ എന്ന് ആലോചിക്കുകയായിരുന്നു. സുരക്ഷ കൂടിയ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കാമെന്ന് പിന്നീട് തീരുമാനിക്കുകയുമായിരുന്നു. യാത്രക്കാർ സുരക്ഷിതരാണെന്നും ആരെയും ആശുപത്രിയിലക്ക് മാറ്റേണ്ട സാഹചര്യമുണ്ടായില്ലെന്നും അധികൃതർ വ്യക്തമാക്കി.