പ്രവാസി കുടുംബങ്ങൾക്ക് അധിക ബാധ്യതയായി എയർ ഇന്ത്യ എക്സ്പ്രസിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്കിൽ ടിക്കറ്റ് തുക ഏകീകരിച്ചു. 2 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് അടിസ്ഥാന നിരക്കിൻ്റെ 25% ഇളവ് നൽകിയിരുന്നത് എയർലൈൻ കഴിഞ്ഞ ദിവസം പിൻവലിച്ചു.
ഇനി നാട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് നാലംഗ കുടുംബത്തിന് ടിക്കറ്റ് ഇനത്തിൽ വലിയ തുക അധികം നൽകണം. സീസണിൽ അഞ്ചിരട്ടി വരെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിനാൽ അവധിക്കാലമായിട്ടും വർഷങ്ങളായി നാട്ടിൽ പോകാത്ത പ്രവാസി കുടുംബങ്ങൾ നിരവധിയാണ്. കൈക്കുഞ്ഞിനും മുതിർന്നവർക്ക് സമാനമായ ടിക്കറ്റ് തുക നൽകേണ്ടിവരുന്നത് കുറഞ്ഞ വരുമാനത്തിനു ജോലി ചെയ്യുന്നവരുടെ കുടുംബ ബജറ്റിൻ്റെ താളം തെറ്റിക്കുമെന്ന് പ്രവാസികൾ പ്രതികരിച്ചു.
എയർ ഇന്ത്യയും എയർ ഏഷ്യയും ലയിച്ച ശേഷം വെബ്സൈറ്റ് പരിഷ്ക്കരിച്ചപ്പോഴാണ് ചൈൽഡ് ഫെയർ ഓപ്ഷൻ നിർത്തലാക്കി നിരക്ക് ഏകീകരിച്ചത്. ബജറ്റ് എയർലൈനുകൾ ഈ ആനുകൂല്യം നൽകാറില്ലെന്നാണ് എയർലൈൻ ഉയർത്തുന്ന വാദം.