ദില്ലി: ഇഡി കേസിനെ തുടർന്ന് അരവിന്ദ് കെജ്രിവാൾ ജയിലിലായതോടെ ഡൽഹിയിൽ ഭരണപ്രതിസന്ധി രൂക്ഷമാകുന്നു. സാമൂഹിക നീതി വകുപ്പ് മന്ത്രി രാജിവച്ച കാര്യം ഇതുവരെ ഔദ്യോഗികമായി അറിയിക്കാൻ പോലും മുഖ്യമന്ത്രിയുടെ ഓഫീസിനായിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വൈഭവ് കുമാറിനെ വിജിലൻസ് വിഭാഗം ഇടപെട്ട് പദവിയിൽ നിന്നും നീക്കം ചെയ്തതും സർക്കാരിനും ആം ആദ്മി പാർട്ടിക്കും തിരിച്ചടിയായി.
ഭരണപ്രതിസന്ധി ചൂണ്ടിക്കാട്ടി ഫയലുകൾ തയ്യാറാക്കാൻ കോടതിയെ സമീപിക്കാനാണ് നിലവിൽ ആം ആദ്മിയുടെ നീക്കം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിഹാർ ജയിലിലായി പത്ത് ദിവസമാകുമ്പോൾ ദില്ലിയിൽ ഭരണ പ്രതിസന്ധി രൂക്ഷമാണ്. പതിനഞ്ച് ദിവസത്തേക്കാണ് കെജ്രിവാളിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയാണെങ്കിലും തിഹാർ ജയിലിൽ ഫയലുകൾ പരിശോധിക്കാൻ കെജ്രിവാളിന് അനുമതി കിട്ടിയിട്ടില്ല.
ഇതിനിടെ കെജ്രിവാളിനെ ജയിലിൽ കാണാൻ അനുമതിയുണ്ടായിരുന്ന പ്രൈവറ്റ് സെക്രട്ടറിയെ വിജിലൻസ് വിഭാഗം നീക്കിയത് എഎപിയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. നിയമനം ചട്ടവിരുദ്ധമെന്ന് ചൂണ്ടികാട്ടിയാണ് വൈഭവ് കുമാറിനെ വിജിലൻസ് വിഭാഗം നീക്കിയത്. കെജ്രിവാളിന് വിചാരണക്കോടതിയിലും ഹൈക്കോടതിയിലുമൊന്നും അനുകൂല വിധി ലഭിക്കാത്തത് പാർട്ടിക്കകത്തും അസ്വസ്ഥത വർധിപ്പിക്കുകയാണ്. മാർച്ച് 21ന് കെജ്രിവാൾ അറസ്റ്റിലായതിന് ശേഷമുള്ള സമരങ്ങളിൽ നിന്ന് ഭൂരിപക്ഷം എംപിമാരും വിട്ടു നിൽക്കുകയാണ്.
അടുത്തിടെ ജയിൽ മോചിതനായ സഞ്ജയ് സിങ്, സന്ദീപ് പാഠക്, എൻഡി ഗുപ്ത എന്നിവർ മാത്രമാണ് സമരങ്ങളിലുള്ളത്. പഞ്ചാബിലെ എംപിമാരായ ഹർഭജൻസിങ്, അശോക് കുമാർ മിത്തൽ , സഞ്ജീവ് അറോറ, ബൽബീർ സിങ്, വിക്രംജിത്ത് സിങ് എന്നിവർ സമരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. യുവ നേതാവും എംപിയുമായ രാഘവ് ഛദ്ദ കണ്ണിന് ശസ്ത്രക്രിയക്കായി ലണ്ടനിലും സഹോദരിക്ക് സുഖമില്ലെന്ന കാരണം ഉന്നയിച്ച് സ്വാതി മലിവാൾ അമേരിക്കയിലുമാണ്.