മലയാള സിനിമയുടെ പുതു തലമുറയിൽ പ്രതിഭ കൊണ്ട് വിസ്മയിപ്പിക്കുമ്പോൾ തന്നെ ഷെയ്ൻ നിഗം വിവാദങ്ങൾക്ക് അന്യനല്ല. കരിയറിൻ്റെ ആരംഭഘട്ടം മുതൽ പലതരം പ്രതിസന്ധികളെ നേരിട്ടെങ്കിലും നടനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും തൻ്റെ യാത്രയെക്കുറിച്ച് കൃത്യമായ ധാരണ ഷെയ്നിനുണ്ട്. ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളുടെ കൂടി പശ്ചാലത്തിൽ ലിറ്റിൽ ഹേർട്ട്സ് സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി ഷെയ്ൻ നിഗം എഡിറ്റോറിയിൽ ചീഫ് എഡിറ്റർ അരുണ് രാഘവനുമായി സംസാരിച്ചപ്പോൾ
വാപ്പച്ചി ഒരുപാട് പ്രതിഭയുള്ള മനുഷ്യനായിരുന്നു.. അർഹിച്ച അവസരങ്ങൾ കിട്ടിയില്ല, കൂടെ നിന്നവർ തുണച്ചില്ല… ഒരുപാട് കഷ്ടപ്പെട്ടാണ് കുട്ടിക്കാലം തൊട്ടെ ഷെയ്ൻ ജീവിച്ചത്.. പലതും പണയം വയ്ക്കേണ്ടി വന്നു എന്നു കേട്ടിട്ടുണ്ട്. പക്ഷേ ഒന്നു മാത്രം ഷെയ്ൻ പണയം വച്ചില്ലെന്നാണ് മനസ്സിലാവുന്നത്… നട്ടെല്ല്. മലയാള സിനിമയിൽ പലരും ഇങ്ങനെ അഭിപ്രായങ്ങൾ തുറന്നു പറയാൻ മടിക്കാറുണ്ട്. പക്ഷേ ഷെയ്നിന് അങ്ങനെയൊരു മടിയില്ല.. ഈ ധൈര്യം എവിടുന്ന് കിട്ടി…
ഞാൻ വിചാരിക്കുന്നത്, കുറച്ചു പേര് നമ്മൾ ശ്രദ്ധിക്കുന്നത് കൊണ്ടാണല്ലോ നമ്മൾ പറയുന്നത്. അപ്പോൾ നമ്മൾ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ ഉദ്ദേശശുദ്ധി. അതു പ്രധാനമാണ്. ഞാൻ ചില കാര്യങ്ങൾ പറയുന്നത് ആ വിഷയത്തിൽ പുതിയൊരു കാഴ്ച്ചപ്പാട് ഉണ്ടാവട്ടെ അങ്ങനെയെങ്കിലും ആ വിഷയത്തിൽ സമാധനപരമായി ഒരു തീർപ്പുണ്ടാവട്ടെ എന്ന് കരുതിയാണ്.
എന്നെ സുഡാപ്പി എന്ന് വിളിച്ചതിൽ എനിക്ക് കുഴപ്പമില്ല. എൻ്റെ പോസ്റ്റൊക്കെ ഉദ്ദേശിച്ച സ്ഥലത്ത് എത്തുന്നുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഞാൻ ചിന്തിക്കുന്നത്… ഈ ഭൂമിക്കൊരു അതിർത്തിയില്ല, നമ്മളുണ്ടാക്കിയ അതിർത്തി കൊണ്ടാണ് ഈ രാജ്യങ്ങളും സംസ്ഥാനങ്ങളുമുണ്ടായത്. എന്നാൽ മതം കൊണ്ടുണ്ടാക്കിയ അതിർത്തിയുണ്ട്, ആ അതിർത്തി നമ്മുടെ മനസ്സിലുമുണ്ട്. എല്ലാ വിഭജിക്കുകയാണ് നമ്മൾ.
പലസ്തീനിലുള്ളതും നമ്മളെ പോലുള്ള മനുഷ്യരാണ്. മിഠായിപ്പൊതി പോലെ കുഞ്ഞുങ്ങളുടെ മൃതദേഹം കൊണ്ടു പോകുന്നത് കണ്ടപ്പോൾ എനിക്കുണ്ടായ വേദനയാണ് ആ പോസ്റ്റ്. മരിച്ചു പോയ ആ മക്കളുടെ ഉമ്മയുടെ സ്ഥാനത്ത് ഞാൻ എൻ്റെ ഉമ്മയെ തന്നെ ആണ് കണ്ടത്. നേരത്തെ പറഞ്ഞ പോലെ നമ്മൾ വരച്ച അതിർത്തിയുടെ കൂടെ പ്രശ്നമാണിത്. ജനിച്ചു വീഴുന്ന ഒരു കുഞ്ഞിനും ഒരു മതവും ഇല്ല. പിന്നീടാണ് മതമൊക്കെ ഒരാളുടെ ജീവിതത്തിലേക്ക് വന്നത്. നമ്മുടെ മതം ജന്മസിദ്ധമായ കാര്യമല്ല. പിന്നീട് നമ്മളിലേക്ക് ചേർക്കപ്പെടുന്നതാണ്.
ഇങ്ങനെയൊക്കെ പറയുമ്പോൾ ആണ് ഇവൻ കഞ്ചാവ് അടിച്ചിട്ടാണ്, മയക്കുമരുന്ന് ഉപയോഗിച്ചിട്ടാണ് സംസാരിക്കുന്നത് എന്നൊക്കെ ചിലർ പറയുന്നത്..
അവർ കുറച്ച് പക്വതയിലേക്ക് എത്തേണ്ടിയിരിക്കുന്നു എന്നാണ് ഞാൻ പറയുന്നത്.
കൈയിൽ കുത്തിയ ടാറ്റൂ മായ്ച്ചു കളയാൻ കാരണം രക്തദാനം ചെയ്യാൻ പറ്റാത്തതാണ് എന്ന് കേട്ടിട്ടുണ്ട്. ഒരു പിഞ്ചു മനസ്സാണോ താങ്കൾക്ക്.. താങ്കൾക്ക് കൃത്യമായൊരു രാഷ്ട്രീയവും നിലപാടുണ്ട് അത് ഏത് സമയവും പറയാൻ താങ്കൾക്ക് മടിയില്ല..
രാവിലെ എണീച്ച് ഇന്ന് ഒരു വിഷയം ഉണ്ട് എന്നാ പിന്നെ പ്രതികരിച്ചേക്കാം എന്ന് ചിന്തിച്ചല്ല ഞാനൊരു കാര്യവും ചെയ്യുന്നതും പറയുന്നതും. ഏതൊരു വിഷയത്തിലും എണ്ണ കോരി ഒഴിക്കാനാണ് ആളുകൾ കൂടുതലുള്ളത്. ഞാൻ ചിന്തിക്കുന്നത് ഒരു പ്രശ്നമുണ്ട് അതിൽ ഇങ്ങനെയൊരു വശം കൂടിയുണ്ട്, എതിർക്കുന്നവരായാലും അനുകൂലിക്കുന്നവരായാലും ആ വശം കൂടി ചിന്തിക്കണം എന്നാണ് ഞാൻ പറയുന്നത്. നൂറായിരം നെഗറ്റീവ് കമൻ്റുകളാണ് എൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ അതിനിടയിൽ ഒരു പൊസീറ്റീവ് കമൻ്റ് കട്ടാൽ അതു വലിയ സന്തോഷം എന്നാണ് ഞാൻ ചിന്തിക്കുന്നത്.
അലമ്പനാണ് ഷൈൻ എന്നൊരു പ്രതിച്ഛായ സൃഷ്ടിക്കപ്പെടുന്നത് എങ്ങനെയാണ്?
ഇക്വാലിറ്റി എന്നൊന്ന് ഉണ്ടല്ലോ ..പവർ വച്ച് ഒരാളെ സാറെന്നും അത് ഇല്ലാത്തെയാളെ പേര് വിളിക്കുന്നതും എൻ്റെ ശൈലിയല്ല. ഉള്ളിൽ തട്ടിയേ ഒരാളെ സാറേ എന്ന് വിളിക്കൂ.. ഒരാളെ എടാ എന്ന് വിളിക്കേണ്ട സാഹചര്യം ഇതുവരെ എനിക്ക് വന്നിട്ടില്ല. ഇനി വരാതിരിക്കട്ടെ. നമ്മൾ ഇത്രയും പടങ്ങൾ ചെയ്തില്ലേ, ഇതൊക്കെ ജനങ്ങളും കണ്ടില്ലേ.. ഞാൻ അത്രയും പ്രശ്നക്കാരനാണ് എങ്കിൽ എങ്ങനെ ഈ സിനിമകളിലൊക്കെ ഞാൻ അഭിനയിച്ച് പൂർത്തിയാക്കി.
പവർഫുള്ളായ ചില മനുഷ്യരെ ഞാൻ അറിയാതെ ശത്രുവാക്കി. വളഞ്ഞിട്ട് ആക്രമണമായിരുന്നു. എല്ലാ ഞാൻ ഒറ്റയ്ക്ക് നേരിട്ടു, പിന്നെ എൻ്റെ കുടുംബവും. ഒരു സിനിമ ഷൂട്ട് കഴിഞ്ഞ് പാക്കപ്പായി ഇരുപത് ദിവസം കഴിഞ്ഞാണ് എന്നെ ബാൻ ചെയ്യുന്നത് സെറ്റിൽ ഞാൻ പ്രശ്നമുണ്ടാക്കിയെന്ന് പറഞ്ഞ്. പുറത്തേക്കൊരു ഇമേജ് കൊടുക്കുകയാണ് ഇങ്ങനെ.
സെറ്റിലുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നമ്മളോട് ഒരാളും ഒന്നും ചോദിച്ചില്ല. എൻ്റെ നിലപാടും വിശദീകരണവും എഴുതികൊടുത്തെങ്കിലും ആരെങ്കിലും അതൊക്കെ വായിച്ചോ എന്നു പോലും അറിയില്ല. പിന്നെ കേൾക്കുന്നത് എന്നെ ബാൻ ചെയ്തു എന്നാണ്. ഏതൊരു കോടതി പോലും രണ്ട് വശവും കേട്ടല്ലേ വിധി പറയൂ..
പക്ഷേ പൊതുസമൂഹം രണ്ട് വശവും കേൾക്കില്ല…
പൊതുസമൂഹം ആരാണ് പവർഫുൾ അവരെയാണ് കേൾക്കുക. ആരുടെ കൈയിലാണോ മീഡിയ അവരെയാണ് കേൾക്കുക.
പക്ഷേ ഈ വിവാദങ്ങളൊക്കെ ഉണ്ടായിട്ടും ആരേയും കൂസാതെ ഷെയ്ൻ നിന്നത്. സ്വന്തം കഴിവിലുള്ള വിശ്വാസം കൊണ്ടാണോ ?
ഇല്ല… എനിക്ക് ആരുടേയും മുന്നിൽ ജയിക്കേണ്ട… എന്താണ് ജയം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? എനിക്കൊരു കോൺഫിഡൻസുമില്ല.. എനിക്കാരേയും കാണിച്ചു കൊടുക്കാനുമില്ല. എൻ്റെ പണി, എന്നെ ഏൽപിച്ച ഈ ജോലി, എന്നെ കൊണ്ടു വന്ന് എത്തിച്ചൊരു പ്രൊഫഷനാണിത്. ഞാനായിട്ട് വന്നതല്ല, അത്ഭുതകരമായി എത്തിയതാണ് ഇവിടെ. എൻ്റെ ലോജിക്കിന് അനുസരിച്ച് ഞാനാ പണി ചെയ്യുന്നു. ബാക്കി ജനം വിലയിരുത്തുക. ആരേക്കാളും വലുതാവുക എന്നൊരു പ്രശ്നം എനിക്കില്ല
അഭിപ്രായം പറയുന്നതിന് കൂടെയുള്ളവർ തന്നെ മുദ്ര കുത്തുന്നുണ്ടോ?
അതിന് എൻ്റെ കൂടെ ആരും ഇല്ലലോ…
ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ… അങ്ങനെയാണോ?
ഞാൻ ഇൻഡിപെൻഡൻ്റല്ല,,, ഒണ്ലി ഡിപ്പൻഡൻ്റ് ഓണ് ഗോഡ് ഓൾമൈറ്റി
ഒരു ബൈക്കോ കാറോ ഒക്കെ സ്വന്തമായി വേണമെന്ന് ആഗ്രഹിക്കുന്ന പ്രായമാണിത്.. ഇപ്പോ പുതിയ കാറൊക്കെ വാങ്ങി.. സിനിമയിൽ വന്നത് കൊണ്ടാണ് ഇതൊക്കെ. പല തലവേദനകൾ ഒരു വശത്ത് കിട്ടുമ്പോൾ തന്നെ എന്താണ് സിനിമയിൽ നിന്നും കിട്ടുന്ന കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ
കുഞ്ഞു കുഞ്ഞു സന്തോഷമല്ല… വലിയ സന്തോഷമാണ്. ആദ്യം തന്നെ ഈ ജോലി ചെയ്യാൻ പറ്റുന്നതാണ് വലിയ കാര്യം. ലിറ്റിൽ ഹേർട്ട് എന്ന ഈ സിനിമയിൽ ഏലം കൃഷിക്കാരനായ ഒരു നാട്ടിൻപ്പുറത്തുകാരനായി ഞാൻ രണ്ട് മാസം ജീവിച്ചു. അതു കഴിഞ്ഞ് മദ്രാസ്ക്കാരനിൽ ഒരു തമിഴനായി കുറച്ചു കാലം ജീവിച്ചു. ഇനിയിപ്പോൾ ഹാൽ എന്ന സിനിമയിൽ ഒരു റാപ്പറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. അപ്പോൾ പല ജീവിതങ്ങളും അറിയാനും അനുഭവിക്കാനും ഉള്ള ഭാഗ്യമാണ് സിനിമ. ഇപ്പോഴും നല്ല രീതിയിൽ ഒരു ദിവസം അഭിനയിക്കാനായാൽ അന്ന് സന്തോഷത്തോടെ ഉറങ്ങാൻ എനിക്കാവും. നന്നായി ചെയ്തില്ലെന്ന് തോന്നിയാൽ ഉറക്കം വരുത്തുമില്ല.
ചില സമയങ്ങളിൽ സംസാരിക്കുമ്പോ, പഴയ പോലെ അല്ല ഇന്നത്തെ കാലം നാക്കിൽ ഗുളിക കേറുക എന്നൊക്കെ പറയുമ്പോൾ, ഇപ്പോൾ ഒരു നടൻ്റെ പ്രൊഡക്ഷൻ കമ്പനിയെക്കുറിച്ച് താങ്കൾ പറഞ്ഞ കാര്യം ഏതൊക്കെ രീതിയിലാണ് പ്രചരിച്ചത് എന്നുള്ളതാണ്
അല്ല ആ ഇൻ്റർവ്യൂ മൊത്തമായി കണ്ടാൽ അങ്ങനെ പറയാൻ ഇടയായ സാഹചര്യം മനസ്സിലാവും. സുഹൃത്തുകൾക്കിടയിൽ പറയുന്ന പോലൊരു തമാശ മാത്രമായിരുന്നു അത്. എന്നാൽ അതിങ്ങനെ വിവാദമായപ്പോൾ മാത്രമാണ് അതിൽ മതം കലർത്തപ്പെട്ടത് മനസ്സിലായത്.
ഇതു ഷെയ്ൻ നിഗമാണ് അപ്പുറത്ത് ഉണ്ണി മുകുന്ദനാണ്… ഇന്നിപ്പോൾ സമൂഹമാധ്യമങ്ങൾ പലതും മറ്റൊരു രീതിയിലാണ് കാണുന്നത്. പൊതുവേദികളിൽ സംസാരിക്കുമ്പോൾ അതുകൊണ്ട് തന്നെ ഭയം തോന്നാറുണ്ടോ..
ഭയമൊന്നുമില്ല.. നമ്മൾ ആരെയാണ് ഭയക്കുന്നത്. ഞാനാരേയും ഉപദ്രവിക്കാൻ ഉദ്ദേശിച്ചു പറഞ്ഞതല്ല. ഇതിങ്ങനെ വലിയ ചർച്ചായയപ്പോൾ എനിക്ക് തന്നെ തോന്നി ഞാൻ ഉണ്ണിച്ചേട്ടനെ വേദനിപ്പിച്ചോ എന്ന്. ഞാൻ ചേട്ടനെ വിളിച്ചു പക്ഷേ ചേട്ടൻ ഫോണ് എടുത്തില്ല. പിന്നെ ഞാൻ വാട്സാപ്പ് ചെയ്തു. അപ്പോൾ പുള്ളി പറഞ്ഞത് അങ്ങനൊയൊരു പ്രശ്നമൊന്നുമില്ല എന്നാണ് എൻ്റെ സിനിമയ്ക്ക് പുള്ളി ആശംസകൾ നേരുകയും ചെയ്തു. പിന്നെ ഉണ്ണിച്ചേട്ടൻ്റെ ഫാൻസിന് വേദനിച്ചെങ്കിൽ അവരോടും ഞാൻ മാപ്പ് പറഞ്ഞു. എന്നാൽ അതിൽ മതം ചേർത്തത് ഒരു നല്ല നടപടിയായിരുന്നില്ല. വളരെ കുറച്ച് പേരാണ് അതിന് പിന്നിൽ എന്നാലും അത് വളരെ മോശമാണ്.