അങ്കമാലി – കറുകുറ്റി ദേശീയ പാതയിൽ കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ നടപടി വൈകുന്നുവെന്നാരോപിച്ച് പ്രതിപക്ഷവും നാട്ടുകാരും രംഗത്ത്. പറവൂർ സ്വദേശി ഹാഷിമാണ് ഓഗസ്റ്റ് നാലിന് റോഡിലെ കുഴിയിൽ വീണ് മരണപ്പെട്ടത്. ഹോട്ടൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി രാത്രിയായിരുന്നു അപകടം സംഭവിച്ചത്.
നാല് മാസം മുമ്പ് പണികഴിഞ്ഞ റോഡിലാണ് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുള്ളത്. ഏത് രീതിയിലുള്ള റോഡ് സുരക്ഷയാണ് ജനങ്ങൾക്ക് ഉറപ്പ് നൽകുന്നതെന്ന് നാട്ടുകാർ ചോദിച്ചു. ഉടൻ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. ദേശീയ പാത അതോറിറ്റിക്കും കരാറുകർക്കുമേതിരെ നടപടി എടുക്കണമെന്ന ആവശ്യത്തിൽ വേണ്ടത്ര ഗൗരവം നൽകുന്നില്ല എന്ന് അൻവർ സാദത്ത് എം എൽ എ പറഞ്ഞു. ഇത് സംബന്ധിച്ച് റൂറൽ എസ് പി ക്ക് കത്തയക്കുകയും നരഹത്യക്ക് കേസ് എടുക്കണമെന്നും അൻവർ സാദത്ത് എം എൽ എ ആവശ്യപ്പെട്ടു. കരാറുകാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കികൊടുക്കുക എന്നതാണോ ദേശീയ പാത അതോറിറ്റിയുടെ ജോലി എന്നും അദ്ദേഹം ചോദിച്ചു.
അനാഥമായ ഹാഷിമിന്റെ കുടുംബത്തിന് അർഹതപ്പെട്ട സഹായം സർക്കാർ നൽകണമെന്നും ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഹാഷിമിന്റെ സഹോദരൻ അഭിപ്രായപ്പെട്ടു. “മനുഷ്യ ജീവൻ വിലപ്പെട്ടത്കൊണ്ടാണ് ഇത് സംബന്ധിച്ച അടിയന്തര പ്രമേയം കൊണ്ടുവരാൻ ശ്രമിച്ചത്. കുഴികളുടെ എണ്ണം എടുക്കുകയല്ല, മറിച്ച് എത്രയും പെട്ടന്ന് കുഴികളടയ്ക്കാനുള്ള നടപടിയാണ് പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കേണ്ടത് ” – വി ഡി സതീശൻ എം എൽ എ പറഞ്ഞു. ഹാഷിമിന്റെ വീട്ടിൽ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല റോഡ് സംവിധാനം ഉറപ്പാക്കുന്നതിനാണ് ടോൾ പിരിക്കുന്നത്. അതില്ലാത്ത പക്ഷം ടോൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എറണാകുളം – തൃശ്ശൂർ ജില്ലാ കളക്ടർമാർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും വി ഡി സതീശൻ എം എൽ എ കൂട്ടിച്ചേർത്തു.