തൊഴിലാളികൾക്ക് അർഹമായ ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികളുമായി അബുദാബി ലേബർ കോടതി. 30 മാസത്തേക്ക് ഇൻഷുറൻസ് പോളിസി എടുക്കുകയോ, തൊഴിലാളിയുടെ പേരിൽ 3000 ദിർഹം ബാങ്ക് ഗാരൻ്റി കെട്ടിവയ്ക്കുകയോ ചെയ്യണമെന്നാണ് കോടതിയുടെ പുതിയ നിർദേശം.
ഏതെങ്കിലും കാരണത്താൽ ശമ്പള കുടിശിക വന്നാൽ ഈ തുക ഉപയോഗിച്ച് ആനുകൂല്യം നൽകാനാണ് ലക്ഷ്യം. തൊഴിലാളികൾക്ക് നിയമം അനുവദിക്കുന്ന അവകാശം സംരക്ഷിക്കുന്നതിനാണ് ഈ നടപടിയെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെൻ്റ് (എഡിജെഡി) വ്യക്തമാക്കി. ശമ്പള കുടിശികയുമായി ബന്ധപ്പെട്ട പരാതികൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ഒരു വർഷത്തേക്കാണ് ഗ്യാരൻ്റി തുക കെട്ടിവയ്ക്കേണ്ടതെങ്കിലും സ്വമേധയാ പുതുക്കും. ബാങ്ക് ഗാരൻ്റി കെട്ടിവയ്ക്കാത്ത കമ്പനികൾ തൊഴിലാളികളുടെ പേരിൽ ഇൻഷുറൻസ് പോളിസി എടുത്തിരിക്കണമെന്നാണ് നിർദേശം. വിദഗ്ധ തൊഴിലാളിക്ക് 137.50 ദിർഹം, അവിദഗ്ധർക്ക് 180 ദിർഹം, വേതന സുരക്ഷാ പരിരക്ഷയിൽ (ഡബ്ല്യൂ.പി.എസ്) റജിസ്റ്റർ ചെയ്യാത്ത ഉയർന്ന അപകട സാധ്യതയുള്ള സ്ഥാപനങ്ങൾ ഓരോ തൊഴിലാളിക്കും 250 ദിർഹം വീതം പ്രീമിയമുള്ള ഇൻഷുറൻസ് എന്നിങ്ങനെയാണ് എടുക്കേണ്ടത്.
20,000 ദിർഹത്തിൻ്റെ ഇൻഷുറൻസ് പരിരക്ഷയാണ് തൊഴിലാളിക്ക് ലഭിക്കുക. അവസാന 120 പ്രവൃത്തി ദിവസത്തെ വേതനം, സേവനാനന്തര ആനുകൂല്യം, മടക്ക യാത്രയ്ക്ക് വിമാന ടിക്കറ്റ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. മാനവ ശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൻ്റെയോ കോടതിയുടെയോ ഉത്തരവുണ്ടെങ്കിൽ മാത്രമാണ് ഈ തുക വിനിയോഗിക്കാൻ സാധിക്കൂ.