ദുബൈ : ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലും രണ്ടിലും കുട്ടിക്കുള്ള എമിഗ്രേഷൻ കൗണ്ടർ തുറന്നു. ടെർമിനൽ മൂന്നിലുള്ള കുട്ടികളുടെ പാസ്പോർട്ട് കൗണ്ടറിന് ലഭിച്ച സ്വീകാര്യതയെ തുടർന്നാണ് ഇതര ടെർമിനുകളിലെ അറൈവൽ ഭാഗത്തും കൗണ്ടർ തുറന്നത്. ബലിപെരുന്നാളിലെ ആദ്യം ദിവസം ജിഡിആർഎഫ്എ ദുബൈ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പാസ്പോർട്ട് കൗണ്ടർ ഉദ്ഘാടനം ചെയ്തു. ഉപമേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു.
കുട്ടികൾക്ക് പാസ്പോർട്ട് സ്റ്റാമ്പിങ് പ്രക്രിയ മനസ്സിലാക്കാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഈദുൽ ഫിത്തർ ദിനത്തിലാണ് ദുബൈ എയർപോർട്ടിൽ കുട്ടികൾക്കുള്ള എമിഗ്രേഷൻ കൗണ്ടർ ആരംഭിച്ചത്. അതിന് ശേഷം 10,423 കുട്ടികൾ ഈ കൗണ്ടർ പ്രയോജനപ്പെടുത്തി. ഈ പദ്ധതിയുടെ വിജയത്തെ തുടർന്നാണ് ദുബൈ എയർപോർട്ടിലെ എല്ലാ ടെർമിനിലും കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടർ ആരംഭിച്ചത്.
കുട്ടികളുടെ പാസ്പോർട്ട് കൗണ്ടറുകൾ പരമ്പരാഗത എമിറാത്തി പൈതൃകത്തിന്റെയും സംസ്കാരത്തേയും അടയാളപ്പെടുത്തുന്ന തരത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. വിവിധ ഭാഷകളിൽ കുട്ടികളെ സ്വാഗതം ചെയ്തു കൊണ്ടുള്ള സന്ദേശങ്ങളും അവിടെ കാണാം.കുട്ടികൾക്ക് മാത്രമായുള്ള ലോകത്തെ ആദ്യത്തെ എമിഗ്രേഷൻ സംവിധാനമാണ് ഈ കൗണ്ടർ.