ഗർഭാവസ്ഥ 20 ആഴ്ച പിന്നിട്ടപ്പോഴാണ് തന്റെ കുഞ്ഞിന്റെ നട്ടെല്ലിന് വളർച്ചാ വൈകല്യമുണ്ടെന്ന് കൊളംബിയൻ ദമ്പതികളായ ലിസ് വാലന്റീനയും ഭർത്താവ് ജേസണും അറിയുന്നത്. കുഞ്ഞിനെ നശിപ്പിച്ചു കളയാൻ പലരും പറഞ്ഞെങ്കിലും ചേർത്ത് പിടിക്കാനായിരുന്നു അച്ഛന്റെയും അമ്മയുടെയും തീരുമാനം. പിന്നെ ഒന്നുമാലോചിച്ചില്ല. കൊളംബിയയിൽ നിന്ന് നേരെ അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിലേക്ക് നിറവയറുമായി ആ അമ്മ പറന്നു.
ബുർജീൽ ഹോസ്പിറ്റലിലെ ഡോ. മന്ദീപ് സിംഗിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം അമ്മയുടെ വയറ്റിൽ വച്ച് തന്നെ കുഞ്ഞിന്റെ നട്ടെല്ലിൽ ശസ്ത്രക്രിയ പൂർത്തിയാക്കി ഗർഭപാത്രം അടച്ചു. ഇനി ഗർഭാവസ്ഥയുടെ ശേഷിക്കുന്ന കാലം കുഞ്ഞ് അമ്മയുടെ ഉദരത്തിൽ തന്നെ തുടരും. 37 ആം ആഴ്ച സിസേറിയൻ വഴിയാവും കുഞ്ഞിനെ പുറത്തെടുക്കുക. ഇതോടെ സ്പൈന ബൈഫിഡ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ വംശജനായി മാറിയിരിക്കുകയാണ് ഡോ. മന്ദീപ് സിംഗ്.ആശുപത്രിയിലെ കിപ്രോസ് നിക്കോളൈഡ്സ് ഫീറ്റൽ മെഡിസിൻ ആൻഡ് തെറാപ്പി സെന്ററിൽ വച്ചാണ് ശസ്ത്രക്രിയ നടന്നത്
സ്പൈന ബൈഫിഡ റിപ്പയർ, ശസ്ത്രക്രിയയ്ക്കിടെ ഗർഭപാത്രത്തിൽ കീറലുണ്ടാക്കി ഗർഭസ്ഥ ശിശുവിനെ അൽപ്പം പുറത്തെടുത്താണ് പിറകുവശത്ത് ശസ്ത്രക്രിയ നടത്തുക. കുഞ്ഞിന്റെ നട്ടെല്ലിലെ വൈകല്യം പരിഹരിക്കാൻ ഡോക്ടർമാർ കൃത്രിമ പാച്ച് ഉണ്ടാക്കും. ഇതിനു ശേഷം അമ്നിയോട്ടിക് ദ്രാവകം വീണ്ടും ഗർഭ പാത്രത്തിലേക്ക് കുത്തിവച്ച് ഗർഭപാത്രം അടക്കും. ഗർഭാവസ്ഥയുടെ ശേഷിക്കുന്ന കാലം കുഞ്ഞ് ഗർഭപാത്രത്തിൽ തന്നെ തുടരും. 37 ആം ആഴ്ച സിസേറിയൻ വഴിയാണ് പ്രസവം നടക്കുക.
മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ മലയാളികളടക്കമുള്ള ആരോഗ്യപ്രവർത്തകർ പങ്കാളികളായി.ലോകത്തിലാകെ 14 കേന്ദ്രങ്ങളിൽ മാത്രമാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയ വിജയമായതോടെ ചരിത്ര നേട്ടമാണ് അബുദാബിയിലെ ഈ മെഡിക്കൽ സംഘം സ്വന്തമാക്കിയിരിക്കുന്നത്.
രോഗശാന്തിയല്ലെങ്കിലും ജീവിതം മാറ്റി മറിക്കുന്ന ശസ്ത്രക്രിയ
സ്പൈന ബൈഫിഡ റിപ്പയർ ശസ്ത്രക്രിയ വഴി പൂർണ രോഗശാന്തിയില്ലെങ്കിലും ജനനത്തിനു ശേഷമുള്ള കുട്ടിയുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് ഡോ. സിംഗ് പറയുന്നത്. മുൻകൂർ ചികിത്സിക്കാതിരുന്നാൽ ജനനശേഷം കുട്ടിയുടെ കൈകാലുകളുടെ ചലന ശേഷി കുറയും. ഗർഭാവസ്ഥയിൽ ശസ്ത്രക്രിയ നടത്തുകയും പ്രസവശേഷം കുട്ടിക്ക് ഫിസിയോതെറാപ്പിയും മറ്റ് മെഡിക്കൽ സഹായങ്ങളും ഉറപ്പാക്കിയാൽ കുഞ്ഞിന്റെ നില മെച്ചപ്പെടുത്താനാകും
അപകട സാധ്യതകളുണ്ടെങ്കിലും ഗർഭാവസ്ഥയിലെ ശസ്ത്രക്രിയയിലൂടെ സ്പൈന ബൈഫിഡ ബാധിച്ച ശിശുക്കളുടെ ഭാവി മെച്ചപ്പെടുത്താനാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ഇൻസ്റ്റിറ്റ്യൂട്ടുകളുമായും സ്പെഷ്യലിസ്റ്റുകളുമായും സഹകരിച്ച് രാജ്യത്ത് ഇത്തരം നൂതന ചികിത്സ ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് ഡോ. മന്ദീപ് സിംഗ് പറഞ്ഞു.