സ്കൂള്‍ വിദ്യാര്‍ത്ഥികളെ കയറ്റാതെ ബസ്സുകൾ ചീറിപ്പായുന്നത് കേരളത്തിൽ സർവ്വസാധാരണമായ സംഭവമാണ്. ഇത്തരം സന്ദർഭങ്ങളിൽ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി എത്താറുമുണ്ട്. പലപ്പോഴും പല പ്രതിഷേധങ്ങളും സംഘര്‍ഷത്തിലായിരിക്കും കലാശിക്കുക. എന്നാല്‍ ഇപ്പോഴിതാ ഇത്തരം ബസ്സുകാർക്കെതിരെ ഒരു സ്കൂൾ പ്രിൻസിപ്പാളാണ് പ്രതിഷേധവുമായി റോഡിൽ ഇറങ്ങിയിരിക്കുന്നത്.
മലപ്പുറം താഴെക്കോട് കാപ്പുപറമ്പ് പി ടി എം എച്ച് എസ് എസ്സ് സ്കൂളിന് മുന്നിലെ സ്റ്റോപ്പില്‍ ബസ് നിര്‍ത്തുന്നില്ലെന്ന് നിരന്തരമായി വിദ്യാർത്ഥികൾ പരാതി ഉന്നയിക്കുന്നുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രിന്‍സിപ്പാൾ നേരിട്ട് റോഡിലിറങ്ങി ബസ് തടഞ്ഞുനിർത്തിയത്. പ്രിന്‍സിപ്പാൾമാരുടെ സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറിയായ ഡോ സക്കീർ സൈനുദ്ദീൻ ബസ്സിന് മുന്നിൽ നെഞ്ചും വിരിച്ചു നിന്ന് ജീവനക്കാരെ ചോദ്യം ചെയ്തത്.
കോഴിക്കോട്- പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന രാജപ്രഭ എന്ന സ്വകാര്യ ബസ് അമിത വേഗത്തില്‍ ഓടിച്ചുപോകുന്നെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. സ്കൂൾ വിദ്യാർത്ഥികൾ സ്റ്റോപ്പിൽ നിന്നാൽ സ്റ്റോപ്പിൽ നിന്ന് മാറിയാണ് ബസ് നിർത്തുക. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബസ് തടയുന്ന വിവരം പ്രിന്‍സിപ്പാൾ ആരെയും അറിയിക്കാതെയാണ് റോഡിലേക്ക് ഇറങ്ങിയത്. എന്നാൽ ആരോ മൊബൈലിൽ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ വൈറൽ ആയതോടെ പ്രിൻസിപ്പാളിന് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.