കുവൈറ്റിൽ തമിഴ്നാട് സ്വദേശിയെ തൊഴിലുടമ വെടിവച്ചു കൊന്നു. കൂതനല്ലൂർ താലൂക്കിലെ ലക്ഷ്മണങ്കുടിയിൽ മുത്തുക്കുമരനാണ് മരിച്ചത്. സബാഹ് അൽ അഹ്മദിലെ മരുഭൂമിയിലെ മസ്റയിലാണ് ദാരുണമായ സംഭവം. വീട്ടു ജോലിക്കെന്ന വ്യാജേന ഇയാളെ കുവൈറ്റിൽ എത്തിക്കുകയായിരുന്നു. പിന്നീട് മരുഭൂമിയിൽ ആടുമേയ്ക്കുന്ന ജോലി നൽകി കബളിപ്പിച്ചു. മുത്തുക്കുമരൻ കുവൈറ്റിലെത്തി നാല് ദിവസമേ ആയിട്ടുള്ളു.
ആടുമേയ്ക്കൽ ജോലി നൽകി കബളിപ്പിച്ച കാര്യം ഇന്ത്യൻ എംബസിയെ അറിയിക്കാനും സഹായം ആവശ്യപ്പെടാനും ശ്രമിച്ചതിന് തൊഴിലുടമ മുത്തുക്കുമരനെ ഉപദ്രവിച്ചിരുന്നു . പിന്നീട് തൊഴുത്തിനകത്ത് കെട്ടിയിട്ട് എയർ റൈഫിൾ ഉപയോഗിച്ച് മർദിക്കുകയും ശേഷം വെടിവെച്ച് കൊല്ലുകയുമായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
ഹൈദരാബാദ് ആസ്ഥാനമായ മാൻപവർ സ്ഥാപനമാണു മുത്തുക്കുമരനെ ജോലിക്കായി വിദേശത്തേക്ക് അയച്ചതെന്ന് ഭാര്യ വിദ്യ മൊഴി നൽകിയിട്ടുണ്ട്. സെപ്റ്റംബർ 3 ന് കുവൈറ്റിലേക്കു പോയ മുത്തുക്കുമരനെ ഏഴാം തിയതി മുതൽ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒൻപതാം തിയതി കുടുംബത്തെ തേടി മരണവാർത്തയെത്തിയത്.