സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുസ്മരണം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി. കേരള രാഷ്ട്രീയ രംഗത്തെ നിസ്വാര്‍ത്ഥ സേവകനായിരുന്ന കോടിയേരിയെന്നും നിര്യാണം ഏറെ വേദനയോടും ദുഃഖത്തോടെയുമാണ് കേട്ടതെന്നും യൂസഫലി പറഞ്ഞു.
യൂസഫലിയുടെ വാക്കുകൾ: ”കേരള രാഷ്ട്രീയ രംഗത്തെ നിസ്വാര്‍ത്ഥ സേവകനായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അപ്രതീക്ഷിത നിര്യാണം ഏറെ വേദനയോടും ദു:ഖത്തോടെയുമാണ് ഞാന്‍ ശ്രവിച്ചത്. നിയമസഭാ സമാജികന്, പ്രതിപക്ഷ ഉപനേതാവ്, മന്ത്രി, പാര്‍ട്ടി സെക്രട്ടറി എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായിരുന്നു. ദീര്‍ഘകാലമായുള്ള സഹോദര ബന്ധമായിരുന്നു അദ്ദേഹവുമായി എനിക്കുണ്ടായിരുന്നത്.
രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് വെച്ച് അദ്ദേഹത്തെ കണ്ട് സംസാരിച്ചത് ഈ അവസരത്തില്‍ ഞാന്‍ ഓര്‍മ്മിക്കുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രിയായിരിക്കെ അബുദാബി പോലീസ് ആസ്ഥാനം സന്ദര്‍ശിക്കുകയും അവരുമായി ചേര്‍ന്നുള്ള സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതും ഞാന്‍ ഓര്‍ക്കുന്നു. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ എന്റെ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.”