പൊതുജനങ്ങളിൽനിന്ന് ഉപയോഗിച്ച വസ്ത്രങ്ങൾ നേരിട്ട് ശേഖരിക്കുന്നതിനെതിരെ സൗദി വാണിജ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അംഗീകൃത വകുപ്പുകളിൽനിന്ന് അനുമതിയില്ലാതെ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ശേഖരിക്കരുതെന്ന് ലാഭരഹിത ദേശീയ കേന്ദ്രവും ചേർന്നാണ് മുന്നറിയിപ്പ് നൽകിയത്.
അംഗീകൃത എൻ.ജി.ഒകൾക്ക് മാത്രമേ പഴയ വസ്ത്രങ്ങൾ ശേഖരിക്കാനുള്ള അനുമതിയുള്ളൂ. കൂടാതെ നോൺ പ്രോഫിറ്റ് വികസന ദേശീയകേന്ദ്രവും വാണിജ്യമന്ത്രാലയവും തമ്മിൽ തുടർച്ചയായ ഏകോപനവും സഹകരണവും ഇതിനാവശ്യമാണ്. അല്ലാത്ത സ്വകാര്യസ്ഥാപനങ്ങളും വ്യക്തികളും പഴയവസ്ത്രങ്ങൾ ശേഖരിച്ചാൽ നിയമലംഘനമായി കണക്കാക്കും.
ചില കമ്പനികളും വാണിജ്യസ്ഥാപനങ്ങളും പൊതുജനങ്ങളിൽനിന്ന് ഇത്തരത്തിൽ ലൈസൻസില്ലാതെ ഉപയോഗിച്ച വസ്ത്രങ്ങൾ ശേഖരിച്ചുവരുന്നുണ്ട്. ഈ ലംഘനം തുടർച്ചയായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകിയത്. ഉപയോഗിച്ച വസ്ത്രങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അധികാരികളുമായി ചേർന്ന് നിയന്ത്രിക്കുന്നതിനാണെന്നും വാണിജ്യമന്ത്രാലയവും ലാഭരഹിത ദേശീയകേന്ദ്രവും കൂട്ടിച്ചേർത്തു.