കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ ബലപ്പെടുത്തലിന്റെ ഭാഗമായി ആറ് മാസത്തേക്ക് സര്‍വീസുകള്‍ പുനക്രമീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജനുവരി 15 മുതല്‍ റണ്‍വേ ഭാഗികമായി അടച്ചിടാനാണ് തീരുമാനം. രാവിലെ 10 മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് അടുത്ത ആറ് മാസത്തേക്ക് റണ്‍വേ അടച്ചിടുക. ഈ സാഹചര്യത്തിലാണ് പകല്‍ സമയങ്ങളിലെ ഷെഡ്യൂളുകള്‍ പുനക്രമീകരിക്കുന്നത്.
അതേസമയം പുനക്രമീകരണം സംബന്ധിച്ച വിവരങ്ങള്‍ക്കായി യാത്രക്കാര്‍ അതാത് എയര്‍ലൈന്‍സുമായി ബന്ധപ്പെടണമെന്ന് കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ അറിയിച്ചു. നിലവില്‍ ഓരോ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ മാത്രമാണ് ഈ സമയത്തുള്ളത്.
പുതിയ സമയക്രമീകരണം
10.50ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ ഡല്‍ഹി സര്‍വീസിന്റെ സമയം മാറ്റിയിട്ടുണ്ട്. ആഴ്ചയില്‍ ആറ് ദിവസമായിരിക്കും ഈ സര്‍വീസുണ്ടാവുക. ജനുവരി 14 മുതല്‍ ഈ സര്‍വീസ് ശനി, തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ 9.30നും ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ 8.55നുമാകും കരിപ്പൂരില്‍ നിന്ന് പുറപ്പെടുക.
അതേസമയം സലാം എയറിന്റെ സലാല സര്‍വീസിനും സമയത്തിൽ മാറ്റമുണ്ട്. 4.40ന് സലാലയില്‍ നിന്ന് പുറപ്പെട്ട് 10.15ന് കരിപ്പൂരിലെത്തേണ്ട വിമാനം ജനുവരി 17 മുതല്‍ 2.35നായിരിക്കും പുറപ്പെടുക. ഈ വിമാനം 8.10ന് കരിപ്പൂരിലെത്തി 8.55ന് തിരികെ മടങ്ങും.