തമിഴ് നടനും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും ഡിഎംകെ യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ ദർബാർ ഹാളിൽ രാവിലെ 9.30ന് സത്യപ്രതിജ്ഞ നടന്നു. കായിക യുവജനക്ഷേമ വകുപ്പുകളാണ് ഉദയനിധിക്ക് ലഭിച്ചത്. നേരത്തേ തന്നെ ഉദയനിധിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള ശുപാർശ ഗവർണർ ആർ.എൻ.രവി അംഗീകരിച്ചിരുന്നു.
അതേസമയം മന്ത്രി സ്ഥാനം ഒരു അധികാരം മാത്രമായി കാണാതെ വളരെ വലിയ ഉത്തരാവിദത്തത്തോടെയാണ് കാണുന്നതെന്ന് ഉദയനിധി ട്വീറ്റ് ചെയ്തു. 2008 ൽ നിർമാതാവായാണ് ഉദയനിധി സ്റ്റാലിൻ സിനിമാ മേഖലയിലേക്ക് എത്തുന്നത്. വിജയ് തൃഷ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ കുരുവിയായിരുന്നു ആദ്യ നിർമ്മാണ ചിത്രം. ശേഷം 2012 ൽ പുറത്തിറങ്ങിയ ഒരു കൽ ഒരു കണ്ണാടി എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കും പ്രവേശിച്ചു. തുടർന്ന് നൻബെൻഡ, ഗെത്ത്, മനിതൻ, നിമിർ, സൈക്കോ തുടങ്ങി നിരവധി ചിത്രങ്ങളിലും വേഷമിട്ടു. 2021ൽ ഡിഎംകെ ടിക്കറ്റിൽ ആദ്യമായി ഉദയനിധി മത്സരിച്ചു. മുത്തച്ഛൻ കരുണാനിധിയുടെ മണ്ഡലമായ ചേപ്പക്-തിരുവള്ളികേനിയിലെ എംഎൽഎയാണ് ഉദയനിധി സ്റ്റാലിൻ.