കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ആരംഭിച്ചു. സ്ഥാനം ഉറപ്പിക്കാൻ തരൂരും ഖാർഗെയും ആത്മവിശ്വാസത്തോടെ അവസാന നിമിഷവും വോട്ട് അഭ്യർത്ഥിക്കുകയാണ്. രാജ്യത്ത് ആകെ 36 പോളിംഗ് സ്റ്റേഷനുകളിലായി 67 ബൂത്തുകളാണ് പ്രവർത്തിക്കുക. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ആണ് വോട്ടിംഗ് സമയം. 9,308 എഐസിസി അംഗങ്ങൾക്കാണ് വോട്ടവകാശം ഉള്ളത്.
രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ പേരിനു നേരെ ഗുണനചിഹ്നം രേഖപ്പെടുത്തിയാണ് വോട്ട് ചെയ്യേണ്ടത്. അക്ഷരമാല ക്രമത്തിൽ ആദ്യം ഖാർഗെയുടെയും രണ്ടാമത് തരൂരിൻ്റെയും പേരാണ് ബാലറ്റിലുള്ളത്. വോട്ടർമാർക്ക് പ്രത്യേക ക്യൂ ആർ കോഡുകളുള്ള ഐഡി കാർഡുകൾ കൊടുത്തിട്ടുണ്ട്. വോട്ട് ചെയ്തശേഷം വിരലിൽ മാർക്കർ പേനകൊണ്ട് മഷിപുരട്ടും. വോട്ടെടുപ്പിന് ശേഷം വിമാനമാര്‍ഗം ചൊവ്വാഴ്ച ബാലറ്റ് പെട്ടികള്‍ ദില്ലിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
ശശി തരൂർ ഉത്തർപ്രദേശിലെ ലക്നൗവിലും മല്ലികാർജുൻ ഖാർഗെ സ്വന്തം നാടായ കർണാടകത്തിലും ഇന്നെ പ്രചാരണം നടത്തുക. അവസാന നിമിഷത്തിൽ കൂടുതൽ നേതാക്കളെ ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് ഇരുവരും. തരൂരിന് വോട്ട് അഭ്യർഥിച്ച് കോൺഗ്രസ് എംപി കാർത്തി ചിദംബരം ഇന്നലെ രംഗത്ത് എത്തിയിരുന്നു. എ.ഐ.സി.സിയുടെ അപ്രഖ്യാപിത വിലക്ക് മറികടന്നാണ് കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ കമൽനാഥ് തരൂരിന് സ്വീകരണം ഒരുക്കിയത്. അതേസമയം ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന പരിഗണനയില്‍ ഭൂരിപക്ഷം പിസിസികളും, നേതാക്കളും ഖര്‍ഗെയെയാണ് പിന്തുണക്കുന്നത്.