മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. രണ്ട് വർഷം മുമ്പാണ് ഉത്തർ പ്രദേശ് സര്‍ക്കാര്‍ യുഎപിഎ കേസ് ചുമത്തി സിദ്ദിഖ് കാപ്പനെ ജയിലിലടച്ചത്. അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന യുപി സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ജാമ്യം നൽകിയത്. ആറാഴ്ച സിദ്ദിഖ് കാപ്പന് ഡൽഹി വിട്ടുപോകരുതെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേരളത്തില്‍ എത്തിയാല്‍ സമീപത്തുള്ള പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിർദേശമുണ്ട്.
മഥുര, അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് കാപ്പൻ്റെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. മാധ്യമ പ്രവർത്തകൻ എന്ന നിലയിലാണ് ഹത്രാസിൽ പോയതെന്ന സിദ്ദിഖ് കാപ്പന്റെ വാദം നിലനിൽക്കില്ലെന്ന് കാട്ടിയാണ് ജാമ്യാപേക്ഷ അലഹാബാദ് ഹൈക്കോടതി തള്ളിയത്. പിടിയിലായ മറ്റ് പ്രതികൾക്കൊപ്പം സിദ്ദിഖ് കാപ്പൻ എന്തിനാണ് പോയതെന്നത് തെളിയിക്കണമെന്ന് അലഹാബാദ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കി യുപി സർക്കാർ സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു. ഹത്രാസിൽ സമാധാനം തകര്‍ക്കാൻ എത്തി എന്നാരോപിച്ച് 2022 ഒക്ടോബര്‍ 5നാണ് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സിദ്ദിഖ് കാപ്പൻ 22 മാസമാണ് ജയിലില്‍ കഴിഞ്ഞത്.