അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത അബുദാബിയിലെ ബാപ്സ് ഹിന്ദു ശിലാക്ഷേത്രം മാർച്ച് 1 മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഫെബ്രുവരി 15 മുതൽ 29 വരെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദേശ ഭക്തർക്കും വിഐപി അതിഥികൾക്കും ക്ഷേത്ര ദർശനത്തിന് അനുമതിയുണ്ടാവും.
മാർച്ച് 1 മുതൽ ഭക്തർക്കായി ക്ഷേത്രം തുറന്നു കൊടുക്കും. രാവിലെ 9 മുതൽ രാത്രി 8 വരെ ക്ഷേത്രത്തിൽ ദർശനം നടത്താം. തിങ്കളാഴ്ച ദിവസങ്ങിൽ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല – ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. പ്രത്യേക വെബ്സൈറ്റ് വഴിയോ ഫെസ്റ്റിഫൽ ഓഫ് ഹർമണി വഴിയോ വിദേശത്തുള്ളവർക്ക് ക്ഷേത്രദർശനത്തിനായി ബുക്ക് ചെയ്യാം.
ഗൾഫിലെ ഇന്ത്യൻ തൊഴിലാളികളുടെ ഭാഗമായ 3.5 ദശലക്ഷം ഇന്ത്യക്കാരെങ്കിലും യുഎഇയിലുണ്ട്.
ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയിൽ അൽ റഹ്ബയ്ക്ക് സമീപം അബു മുറൈഖയിലെ 27 ഏക്കർ സ്ഥലത്ത് ഏകദേശം 700 കോടി രൂപ ചെലവിൽ ബോച്ചസൻവാസി ശ്രീ അക്ഷര പുരുഷോത്തം സ്വാമിനാരായണ സൻസ്ത (BAPS) സ്വാമിനാരായൺ സൻസ്തയാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. യുഎഇ സർക്കാരാണ് ക്ഷേത്രനിർമ്മാണത്തിന് ആവശ്യമായ സ്ഥലം അനുവദിച്ചത്. ഫെബ്രുവരി 14 ന് അയ്യായിരത്തിലധികം ക്ഷണിതാക്കൾ പങ്കെടുത്ത സമർപ്പണ ചടങ്ങിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്.
രാജസ്ഥാനിൽ നിന്നെത്തിച്ച 18 ലക്ഷം ഇഷ്ടികകളും 1.8 ലക്ഷം ക്യുബിക് മീറ്റർ മണൽക്കല്ലും ഉപയോഗിച്ച് നാഗര വാസ്തുവിദ്യശൈലിയിലാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. യു.എ.ഇ.യിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് ഗോപുരങ്ങൾ, ഒട്ടകങ്ങളുടെ കൊത്തുപണികൾ, ദേശീയ പക്ഷിയായ ഫാൽക്കൺ എന്നിവ ശിലാക്ഷേത്രത്തിൻ്റെ ഭാഗമായി ചുമരുകളിലും തൂണുകളിലും കൊത്തിയെടുത്തിട്ടുണ്ട്.
“ഏഴ് ശിഖരങ്ങളിൽ ശ്രീരാമൻ, ശിവൻ, ജഗന്നാഥൻ, കൃഷ്ണൻ, സ്വാമിനാരായണൻ (കൃഷ്ണൻ്റെ പുനർജന്മമായി കണക്കാക്കപ്പെടുന്നു), തിരുപ്പതി ബാലാജി, അയ്യപ്പൻ എന്നിവരുൾപ്പെടെയുള്ള ദേവതകളുടെ വിഗ്രഹങ്ങളുണ്ട്. ഏഴ് ശിഖറുകൾ യുഎഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്നു,” BAPS-ൻ്റെ അന്താരാഷ്ട്ര വിഭാഗം ഭാരവാഹി സ്വാമി ബ്രഹ്മവിഹാരിദാസ് പിടിഐയോട് പറഞ്ഞു.
യുഎഇയ്ക്ക് തുല്യ പ്രാതിനിധ്യം നൽകുന്നതിനായി, ഇന്ത്യൻ പുരാണങ്ങളിൽ പ്രധാന സ്ഥാനം വഹിക്കുന്ന ആന, ഒട്ടകം, സിംഹം തുടങ്ങിയ മൃഗങ്ങൾക്കൊപ്പം, യുഎഇയുടെ ദേശീയ പക്ഷിയായ ഫാൽക്കണിനെയും ക്ഷേത്ര രൂപകൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാമായണവും മഹാഭാരതവും ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള 15 കഥകൾ കൂടാതെ മായൻ, ആസ്ടെക്, ഈജിപ്ഷ്യൻ, അറബിക്, യൂറോപ്യൻ, ചൈനീസ്, ആഫ്രിക്കൻ നാഗരികതകളിൽ നിന്നുള്ള കഥകളും ക്ഷേത്രത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.