ദില്ലി: മൊബൈൽ കണക്ഷന് സിം എടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിച്ച് കേന്ദ്രസർക്കാർ. കേന്ദ്രടെലികോം മന്ത്രാലയമാണ് ഇതു സംബന്ധിച്ച പുതിയ ഉത്തരവിറക്കിയത്. മൊബൈൽ സിം കണക്ഷനുകൾ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
തട്ടിപ്പുക്കാർ ഉപയോഗിച്ച 52 ലക്ഷം കണക്ഷനുകൾ ഇതിനോടകം ബ്ലോക്ക് ചെയ്തു കഴിഞ്ഞു. ഈ കണക്ഷനുകൾ വെരിഫൈ ചെയ്ത 67000 ഡീലർമാരാണ് ഇത്തരം തട്ടിപ്പുകൾക്ക് വഴിയൊരുക്കുന്നത്. ഈ സംഭവത്തിൽ 300 കേസുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. പുതിയ സിം എടുക്കാനും നിലവിലുള്ള സിം നഷ്ടപ്പെട്ടാൽ പുതിയ സിം എടുക്കാനും ആധാർ വെരിഫേക്കഷൻ നേരത്തെ നിർബന്ധമാക്കിയിരുന്നു. ഇതോടൊപ്പമാണ് പുതിയ ചില പരിഷ്കാരങ്ങൾ കൂടി നടപ്പാക്കുന്നത് – മന്ത്രി പറഞ്ഞു. ചട്ടലംഘനം നടത്തുന്നവർക്കെതിരെ പത്ത് ലക്ഷം വരെ പിഴ ചുമത്താൻ പുതിയ ചട്ടപ്രകാരം വ്യവസ്ഥ ചെയ്യുന്നുണ്ട്.
പുതിയ പരിഷ്കാരങ്ങൾ –
- സിം വിൽപ്പന ചെയ്യുന്നവർ ബയോമെട്രിക് വെരിഫിക്കേഷനും പൊലീസ് വെരിഫിക്കേഷനും നടത്തണം
- സിം കാർഡ് ഡീലർമാരുടെ വെരിഫിക്കേഷൻ മൊബൈൽ ഓപ്പറേറ്റർമാർ നേരിട്ട് നടത്തണം
- ഡീലർമാരുടേയും വ്യാപാരികളുടേയും വെരിഫിക്കേഷൻ പൂർത്തിയാക്കാൻ 12 മാസം അനുവദിക്കും
- വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതോടെ തട്ടിപ്പുകാരെ സഹായിക്കുന്നവരെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനാവും
- ആധാർ കാർഡിൽ ക്യൂആർ കോഡ് സ്കാൻ ചെയ്ത് ഡീലർമാർക്ക് അഡ്രസ് വെരിഫിക്കേഷൻ നടത്താം.
- പുതിയ സിം എടുക്കാനും ഡ്യൂപിക്കേറ്റ് സിം കൊടുക്കാനും ഈ സംവിധാനം ഉപയോഗപ്പെടുത്തണം.
- കോർപ്പറേറ്റ് കമ്പനികൾക്ക് ബൾക്ക് സിം അനുവദിക്കുന്നത് അവസാനിപ്പിച്ചു. പകരം ബിസിനസ് കണക്ഷൻ എന്ന പുതിയ സംവിധാനം കൊണ്ടു വരും.
- കമ്പനികളുടെ വെരിഫിക്കേഷനും സിം ഏറ്റുവാങ്ങുന്ന ആളുടെ വെരിഫിക്കേഷനും നടത്തിയാവും ബിസിനസ് കണക്ഷനുകൾ അനുവദിക്കുക.
- വ്യക്തികൾക്ക് ആധാർ കാർഡ് ഉപയോഗിച്ച് ഒൻപത് സിമ്മുകൾ വരെ എടുക്കാം.
- ഒരു വ്യക്തി ഡിസ്കണക്റ്റ് ചെയ്ത നമ്പർ 90 ദിവസത്തിന് ശേഷം മറ്റൊരാൾക്ക് അനുവദിക്കാം.
- ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നവർ കെവൈസി വെരിഫിക്കേഷൻ പൂർത്തിയാക്കണം. ഔട്ട്ഗോയിംഗ് കോളുകളും എസ്.എം.എസ് സർവ്വീസും വെരിഫിക്കേഷന് ശേഷം 24 മണിക്കൂർ കഴിഞ്ഞു മാത്രമേ ആക്ടീവാകൂ.