ലേ: മകൻ ബുദ്ധമതക്കാരിയായ യുവതിയുമായി ഒളിച്ചോടി വിവാഹം കഴിച്ചതിന് മുതിർന്ന നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി ബിജെപി. ലഡാക്ക് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നസീർ അഹമ്മദിനെ (74) ആണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. ഒരു മാസം മുൻപാണ് നസീർ അഹമ്മദിൻ്റെ മകൻ ബുദ്ധമതക്കാരിയായ യുവതിയുമായി ഒളിച്ചോടിയത്.
മകൻ അന്യമതസ്ഥയ്ക്കൊപ്പം ഒളിച്ചോടിയ സംഭവത്തിൽ വിശദീകരണം നൽകാൻ നസീർ അഹമ്മദിന് അവസരം നൽകിയെന്നും അദ്ദേഹത്തിൻ്റെ വിശദീകരണം കേട്ട ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തതെന്നും പാർട്ടി വൃത്തങ്ങൾ വിശദീകരിച്ചു. ഈ സംഭവം ലഡാക്കിലെ വിവിധ മതവിഭാഗങ്ങൾക്ക് സ്വീകാര്യമല്ല. പ്രദേശത്തെ ജനങ്ങൾക്കിടയിലുള്ള സാമുദായിക ഐക്യത്തെ ഇത് ഗുരുതരമായി ബാധിക്കും – ബിജെപിയുടെ പ്രസ്താവനയിൽ പറയുന്നു.
ഒരു മാസം മുൻപാണ് നസീർ അഹമ്മദിൻ്റെ മകൻ മൻസൂർ ബുദ്ധമതവിഭാഗത്തിൽ നിന്നുള്ള കുട്ടിക്കൊപ്പം ഒളിച്ചോടിയത്. ഒളിച്ചോടി വിവാഹിതരായ ശേഷം ഇവരെക്കുറിച്ച് വിവരമൊന്നുമില്ലെന്നാണ് നസീർ അഹമ്മദ് പറയുന്നത്. അന്യമതസ്ഥയുമായുള്ള മകൻ്റെ വിവാഹത്തിന് താനും കുടുംബവും എതിരാണെന്നും കഴിഞ്ഞ ഒരു മാസമായി അവർ എവിടെയാണ് താമസിക്കുന്നതെന്ന് തനിക്കറിയില്ലെന്നും പുറത്താക്കപ്പെട്ട ബിജെപി നേതാവ് പറഞ്ഞു.
“എന്റെ മകന് 39 വയസ്സുണ്ട്, അവൻ വിവാഹം കഴിച്ച സ്ത്രീക്ക് 35 വയസ്സും. ഇരുവരും തമ്മിൽ 2011-ൽ തന്നെ നിക്കാഹ് നടത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസം ഞാൻ ഹജ്ജിനായി സൗദ്ദിയിൽ പോയ സമയത്താണ് അവർ നിയമപരമായി വിവാഹിതരായത്. മകനെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് എന്നോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. ഞങ്ങളുടെ കുടുംബം മുഴുവൻ എന്റെ മകന്റെ വിവാഹത്തിന് എതിരായിട്ടും അവർ എന്നെ കുറ്റപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അവനെ കണ്ടെത്താൻ ശ്രീനഗറിലും മറ്റ് പല സ്ഥലങ്ങളും ഞാൻ നേരിട്ട് പോയി തെരച്ചിൽ നടത്തിയിരുന്നു” – അഹമ്മദ് പറഞ്ഞു.