ജിദ്ദ: മക്കയിലെ ഹറമിൽ ക്രെയിൻ പൊട്ടിവീണ് 110 പേർ മരിച്ച സംഭവത്തിൽ നിർമ്മാണ കമ്പനി ഡയറക്ടർമാർക്ക് തടവ് ശിക്ഷയും കനത്ത പിഴയും വിധിച്ച വിചാരണ കോടതി ശരിവച്ച് സൗദ്ദി സുപ്രീംകോടതി. നിർമ്മാണ ചുമതലയുണ്ടായിരുന്ന സൗദി ബിൻ ലാദൻ കമ്പനിയുടെ എട്ട് ഡയറക്ടർമാർക്ക് മൂന്ന് വർഷം തടവും രണ്ട് കോടി സൌദി റിയാൽ പിഴയും ആണ് മക്ക ക്രിമിനൽ കോടതി ശിക്ഷയായി വിധിച്ചത്.
ഈ വർഷം ഫെബ്രുവരിയിലാണ് വിചാരണയ്ക്ക് ശേഷം വിചാരണ കോടതി ശിക്ഷവിധിച്ചത്. ഈ വിധിയാണ് ഇപ്പോൾ സുപ്രീംകോടതി ശരിവച്ചത്. ബിൻ ലാദൻ കമ്പനിയിലെ മൂന്ന് എഞ്ചിനീയർമാരേയും സൈറ്റ് സൂപ്പർവൈസർമാരേയും കുറ്റവിമുക്തരാക്കിയ കോടതി വിചാരണയ്ക്കിടെ മരണപ്പെട്ട ഒരാളെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
2015 സെപ്തംബർ 11-നാണ് ഹജ്ജ് തീർത്ഥാടനത്തിനിടെ ക്രെയ്ൻ പൊട്ടിവീണ് മെക്കയിൽ ദുരന്തം സംഭവിക്കുന്നത്. മക്ക വികസന പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയായിരുന്നു അപകടം. ഗ്രാൻഡ് മോസ്കിൻ്റെ കിഴക്കേ ഇടനാഴിയിലായിരുന്നു സംഭവം. അപകടത്തിൽ 110 പേർ മരിക്കുകയും 209 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗ്രാൻഡ് മോസ്കിനും അപകടത്തിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. മണിക്കൂറിൽ 80 കിമീ വേഗതയിൽ വീശിയ കാറ്റാണ് അപകടത്തിന് കാരണമായതെന്നായിരുന്നു പിന്നീട് കണ്ടെത്തിയത്.
അപകടത്തിന് കാരണം കമ്പനിയുടെ വീഴ്ചയല്ലെന്ന് കോടതി വിധിയിൽ പറയുന്നുണ്ടെങ്കിലും നിർമ്മാണ സ്ഥലത്ത് സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളൊന്നും കമ്പനി എടുത്തില്ലെന്ന് കോടതി വിലയിരുത്തി. സുരക്ഷാ ചട്ടങ്ങളുടെ ലംഘനത്തിനും അശ്രദ്ധയോടെയുള്ള നിർമ്മാണത്തിനുമാണ് കമ്പനി മേധാവികളെ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്.