പാപനാശം: തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ തുറന്നു വിട്ടു. മുണ്ടൻതുറെ കടുവാ സങ്കേതത്തിലാണ് ആനയെ തുറന്നു വിട്ടത്. ആനയുടെ തുമ്പിക്കൈയിലും കാലിനുമേറ്റ പരിക്കിന് ചികിത്സ നൽകിയ ശേഷമാണ് അരിക്കൊമ്പനെ കാട്ടിൽ തുറന്നു വിട്ടതെന്ന് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ അരിക്കൊമ്പൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആനയെ നിരീക്ഷിച്ചു വരികയാണെന്നും തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി.
ചിന്നക്കനാലിൽ ഏറെക്കാലം ഭീതിപടർത്തിയ അരിക്കൊമ്പനെ കേരളവനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ ശേഷം പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നു വിട്ടിരുന്നു. ഇവിടെ നിന്നും തമിഴ്നാട് അതിർത്തിയിലേക്ക് പോയ ആന മേഘമലൈ ഗ്രാമത്തിൽ കുറച്ചു ദിവസം ചുറ്റിക്കറങ്ങി. പിന്നീട് മെയ് 27-ന് കമ്പം ടൌണിൽ ഇറങ്ങിയ ആന ഒരാളെ കൊല്ലുകയും നഗരത്തിലുടനീളം ഓടി ഭീതി പടർത്തുകയും ചെയ്തു.
ഇതേ തുടർന്നാണ് തമിഴ്നാട് വനംവകുപ്പ് ആനയെ കമ്പത്തു നിന്നും വീണ്ടും മയക്കുവെടി വച്ച് പിടികൂടിയത്. തുടർന്ന് കമ്പത്ത് നിന്നും 200 കി.മീ അകലെ തിരുനൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ ആനയെ എത്തിച്ചു. കേരളത്തിലെ ബോണക്കാട്, അഗസ്ത്യമല വനമേഖലകളുമായി മുണ്ടൻതുറെ കടുവാ സങ്കേതവും പാപനാശം റിസർവ് ഫോറസ്റ്റും അതിർത്തി പങ്കിടുന്നുണ്ട്.
ഇന്നലെ അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നും തമിഴ്നാട് വനമേഖലയിൽ തുറന്നു വിടരുതെന്നും ആവശ്യപ്പെട്ട് രണ്ട് ഹർജികൾ ഇന്നലെ മധുര ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. തേനി സ്വദേശിയാണ് ആനയെ തമിഴ്നാട് വനമേഖലയിൽ ആവശ്യപ്പെട്ടുള്ള ഹർജി നൽകിയത്.അരിക്കൊമ്പൻ അക്രമകാരിയായ ആനയാണെന്നും ആനയെ എവിടെ തുറന്നുവിട്ടാലും അക്രമം നടത്തുമെന്നും അതിനാൽ ആനയെ വെടിവച്ച് കൊല്ലണമെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞത്. എന്നാൽ ആനയെ സുരക്ഷിതമായി വനത്തിനുള്ളിൽ തുറന്നു വിടുമെന്നും ജനവാസമേഖലയിൽ നിന്നും വളരെ അകലെയാണ് ഇനി അരിക്കൊമ്പനെ ഇറക്കി വിടുന്നതെന്നും തമിഴ്നാട് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ ഹർജി കോടതി തീർപ്പാക്കി.
കൊച്ചി സ്വദേശിയായ മൃഗസ്നേഹി റബേക്ക നൽകിയ ഹർജിയിൽ ആനയെ തിരികെ ചിന്നക്കനാലിൽ വിട്ടണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. 35 വയസ്സുള്ള ആന അതിൻ്റെ സ്വാഭാവിക പരിസ്ഥിതിയിൽ ജീവിക്കണമെന്നും അതിന് അനുയോജ്യം ചിന്നക്കനാലാണെന്നും ഹർജിയിൽ ഉണ്ടായിരുന്നു. എന്നാൽ മയക്കുവെടി വച്ച ആന മയക്കത്തിൽ നിന്നും ഉണർന്ന് തുടങ്ങിയെന്നും ഇനി അധികനേരം ആനയെ കസ്റ്റഡിയിൽ വയ്ക്കാൻ സാധിക്കില്ലെന്നും ഉൾവനത്തിൽ ആനയെ തുറന്നു വിടണമെന്നും തമിഴ്നാട് വനംവകുപ്പ് കോടതിയിൽ വ്യക്തമാക്കി.