റിയാദ്: അഞ്ച് വർഷത്തെ നയതന്ത്രഭിന്നത അവസാനിപ്പിച്ച് സൗദി അറേബ്യയും കാനഡയും. നയതന്ത്രബന്ധം പൂർണതോതിൽ പുനസ്ഥാപിക്കാനും ഇരുരാജ്യങ്ങളിലും അംബാസിഡർമാരെ നിയമിക്കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും 2018-ൽ ആരംഭിച്ച തർക്കമാണ് ഇതോടെ അവസാനിക്കുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ ബാങ്കോക്കിൽ നടന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അന്താരാഷ്ട്ര നയതന്ത്രമേഖലയിൽ സൗദി ഒരു പ്രധാന റോൾ വഹിക്കുന്നത് സമീപ വർഷങ്ങളിൽ നമ്മൾ കണ്ടു. സുഡാനിൽ സംഘർഷമുണ്ടായപ്പോൾ ഞങ്ങളുടെ പൗരൻമാരെ ഒഴിപ്പിക്കുന്നതിൽ അവർ പ്രധാന പങ്കുവഹിച്ചു. അവിടെയുള്ള സംഘർഷം പരിഹരിക്കുന്നതിലും സൗദിയുടെ ഇടപെടൽ നിർണായകമായി – ഒരു ഉന്നത കനേഡിയൻ നയതന്ത്ര പ്രതിനിധി പറഞ്ഞു. കാനഡ റിയാദിലെ പുതിയ അംബാസഡറായി ജീൻ ഫിലിപ്പ് ലിന്റോയെ നിയമിക്കും എന്ന് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.
2018-ലാണ് സൗദി അറേബ്യ റിയാദിൽ നിന്നും കനേഡിയൻ അംബാസിഡറെ പുറത്താക്കിയത്. ഒട്ടാവയിൽ നിന്നും സ്വന്തം അംബാസഡറെ തിരിച്ചുവിളിക്കുകയും എല്ലാ വ്യാപാരബന്ധങ്ങളും മരവിപ്പിക്കുകയും ചെയ്തു.റിയാദിലെ കാനഡയുടെ എംബസി സൗദി അറേബ്യയുടെ കസ്റ്റഡിയിലുള്ള വനിതാ മനുഷ്യാവകാശ പ്രവർത്തകരെ ഉടൻ മോചിപ്പിക്കണമെന്ന് അറബിയിൽ ട്വീറ്റ് ചെയ്തതിന് പിന്നാലെയായിരുന്നു സൗദി നയതന്ത്രബന്ധം വിച്ഛേദിച്ചത്.
സൗദി അറേബ്യയുടെ പരമാധികാരത്തിന്റെ ലംഘനമായാണ് പ്രസ്താവനയെ കണക്കാക്കുന്നതെന്ന് സൗദി ഭരണകൂടം അന്ന് വ്യക്തമാക്കിയിരുന്നു. തർക്കത്തെത്തുടർന്ന്, കാനഡയിലേക്കുള്ള വിമാന സർവീസുകളും വ്യാപാരവും സ്കോളർഷിപ്പുകളും സൗദി സർക്കാർ നിർത്തലാക്കിയിരുന്നു.
The Ministry of Foreign Affairs announces that in light of what has been discussed between HRH Crown Prince Mohammed bin Salman and the Prime Minister of Canada Justin Trudeau, it has been decided to restore the level of diplomatic relations with Canada to its previous state. pic.twitter.com/zrPmhjskz7
— Foreign Ministry ???????? (@KSAmofaEN) May 24, 2023