കരിപ്പൂർ: സ്വർണക്കടത്തിനിടെ കരിപ്പൂരിൽ ദമ്പതികൾ പിടിയിൽ. ദുബൈയിൽ സന്ദർശനം നടത്തി തിരിച്ചു വരുമ്പോൾ ദമ്പതികൾ സ്വർണം കടത്താൻ ശ്രമിച്ചത്. കോഴിക്കോട് കൊടുവള്ളി എളേറ്റിൽ പുളിക്കിപൊയിൽ ഷറഫുദ്ദീൻ (44) ഭാര്യ നടുവീട്ടിൽ ഷമീന (37) എന്നിവരിൽ നിന്നാണ് രണ്ട് കിലോ സ്വർണമിശ്രിതം കസ്റ്റംസ് പിടികൂടിയത്. ദമ്പതികളെ പിന്നീട് അറസ്റ്റ് ചെയ്തു.
ശരീരത്തിനകത്തും അടിവസ്ത്രത്തിലുമായിട്ടാണ് ദമ്പതികൾ സ്വർണം കടത്താൻ ശ്രമിച്ചത്. 1.15 കോടി വിലമതിക്കുന്ന 2148 ഗ്രാം സ്വർണമിശ്രിതമാണ് ഇവരിൽ നിന്നും പിടികൂടിയത്. ഷറഫുദീൻ നാല് ക്യാപ്സൂളുകളിലായി 950 ഗ്രാം സ്വർണമിശ്രിതമാണ് ഒളിപ്പിച്ചത്. ഷമീന അടിവസ്ത്രത്തിൽ ഒളിപ്പിച്ച പായ്ക്കറ്റിൽ നിന്നും 1198 ഗ്രാം സ്വർണമിശ്രിതം പിടികൂടി.
കുടുംബസമേതമെത്തുന്ന യാത്രക്കാർക്കുള്ള പരിഗണന മുതലാക്കി സ്വർണം കടത്താനായിരുന്നു ദമ്പതികളുടെ ശ്രമമെന്നാണ് കസ്റ്റംസ് പറയുന്നത്. സംശയത്തിൻ്റ അടിസ്ഥാനത്തിലാണ് ഷമീനയെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതും സ്വർണം പിടികൂടിയതും. വിശദമായ ചോദ്യം ചെയ്യല്ലിനൊടുവിൽ താനും സ്വർണം കൊണ്ടു വന്നിട്ടുണ്ടെന്നും ഷറഫൂദിനും ഉദ്യോഗസ്ഥരോട് സമ്മതിക്കുകയായിരുന്നു.