ഈ അധ്യയന വർഷത്തിന്റെ അവസാനത്തോടെ കുവൈറ്റിൽ ആയിരത്തിലധികം പ്രവാസി അധ്യാപകരെ പിരിച്ചുവിടുമെന്ന് സൂചന. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത് സംബന്ധിച്ച അവലോകനം നടത്തിവരികയാണ്. സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഓരോ മേഖലകളിലും അധ്യാപകരുടെ എണ്ണം, നിലനിർത്തേണ്ടവർ, പിരിച്ചുവിടേണ്ടവർ എന്നിങ്ങനെ തരം തിരിച്ച് വിലയിരുത്തുമെന്നാണ് റിപ്പോർട്ട്. മെയ് അവസാനത്തോടെ ഇക്കാര്യത്തിൽ വ്യക്തത വരും.
കുവൈത്ത് യൂണിവേഴ്സിറ്റിയിൽ നിന്നും പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയിനിങ് എന്നിവിടങ്ങളിൽ നിന്നും നിരവധി സ്വദേശികൾ പഠിച്ചിറങ്ങുന്നുണ്ട്. ഇത്തരത്തിൽ ബിരുദവും മറ്റ് യോഗ്യതകളും നേടി പുറത്തിറങ്ങുന്ന സ്വദേശികളെ പുതിയ അധ്യയന വർഷം അധ്യാപകരായി നിയമിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നീക്കം
അതേസമയം, യോഗ്യരായ സ്വദേശി അധ്യാപകർരെ ലഭിക്കുന്നത് അനുസരിച്ചായിരിക്കും നിലവിലുള്ള പ്രവാസി അധ്യാപകരരെ പിരിച്ചു വിടുക. രാജ്യത്ത് അധ്യാപക ജോലിയിൽ പൂർണ്ണമായും സ്വദേശിവത്കരണം നടപ്പിലാക്കാൻ നേരത്തെയും നീക്കം നടന്നിരുന്നു. കഴിഞ്ഞ അധ്യയന വർഷത്തിന്റെ അവസാനം രണ്ടായിരത്തോളം വിദേശി അധ്യാപകരെ പിരിച്ചു വിടുമെന്ന റിപ്പോർട്ടുകളും പുറത്ത് വിട്ടിരുന്നു. എന്നാൽ മതിയായ യോഗ്യതയുള്ള സ്വദേശി അപേക്ഷകർ ഇല്ലാതിരുന്നത് ഇതിന് തടസ്സമായി.