അടഞ്ഞു കിടക്കുന്ന വീടുകൾക്ക് നികുതി ഏര്‍പ്പെടുത്തില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അറിയിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൊണ്ടുവന്ന സബ്മിഷന് മറുപടിയായാണ് നികുതി ഏര്‍പ്പെടുത്താന്‍ തത്കാലം തീരുമാനമെടുത്തിട്ടില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയത്.
കഴിഞ്ഞ ബജറ്റിലാണ് അടഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു സർക്കാർ തീരുമാനം. ഈ തീരുമാനത്തിൽ സർക്കാരിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നികുതി ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയത്.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഏറെ സംഭാവനകള്‍ നല്‍കുന്നവരാണ് പ്രവാസികള്‍. പ്രവാസികളുടെ വീടുകളാണ് അടഞ്ഞു കിടക്കുന്ന വീടുകളിൽ ഏറെയും. നികുതി ഏര്‍പ്പെടുത്തുന്നതിനെതിരെ പ്രവാസികളുടെ ഭാഗത്ത് നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇവരുടെമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കേണ്ടതില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിൽ നിന്ന് പുറകോട്ടുപോയത്. പുതിയ നികുതി ഇപ്പോള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.