ഇന്ത്യയിലെ 3 ഓഫീസുകളിൽ രണ്ടെണ്ണം അടച്ചുപൂട്ടി ട്വിറ്റർ ഇൻകോർപ്പറേറ്റ്. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്തുകൊള്ളാൻ ട്വിറ്റർ ആവശ്യപ്പെട്ടതായാണ് വിവരം. ചെലവ് ചുരുക്കാനുള്ള നടപടിയുടെ ഭാഗമാണ് ഓഫീസ് അടച്ചുപൂട്ടലെന്നാണ് വിവരം.
2022 അവസാനത്തോടെ ഇന്ത്യയിലെ ഏതാണ്ട് 90 ശതമാനം ജീവനക്കാരെ ട്വിറ്റർ പിരിച്ചുവിട്ടിരുന്നു. രാഷ്ട്രീയ കേന്ദ്രമായ ഡൽഹിയിലും സാമ്പത്തിക കേന്ദ്രമായ മുംബൈയിലുമുള്ള ഓഫീസുകളാണ് അടച്ചുപൂട്ടിയത്. എന്നാൽ സാങ്കേതിക കേന്ദ്രമായ ബെംഗളൂരുവിലെ ഓഫീസ് പ്രവർത്തനം തുടരും. വിഷയത്തിൽ ട്വിറ്ററിൻ്റെ ഇന്ത്യയിലുള്ള അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2023 അവസാനത്തോടെ ട്വിറ്ററിനെ സാമ്പത്തികമായി സുസ്ഥിരമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുകയും ലോകമെമ്പാടുമുള്ള ഓഫീസുകൾ പൂട്ടുകയും ചെയ്തിരിക്കുന്നത്. മെറ്റാ പ്ലാറ്റ്ഫോംസ് ഇങ്ക് മുതൽ ആൽഫബെറ്റ് ഇങ്ക് വരെയുള്ള യുഎസ് ടെക് ഭീമൻമാരുടെ പ്രധാന വളർച്ചാ വിപണിയായി ഇന്ത്യയെ കണക്കാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ ഓഫീസ് ട്വിറ്റർ അടച്ചുപൂട്ടിയതിലൂടെ ഇലോൺ മാസ്ക് ഈ വിപണിക്ക് പ്രാധാന്യം നൽകുന്നില്ല എന്നാണ് സൂചന.
44 ബില്യൺ ഡോളർ കരാറിൽ ഇലോൺ മസ്ക് ട്വിറ്ററിനെ വാങ്ങിയതോടെയാണ് പരിഷ്കാരങ്ങൾ. കനത്ത നഷ്ടം നേരിട്ട മസ്കിന് ചെലവ് ചുരുക്കാൻ നിരവധി മാർഗങ്ങൾ തേടേണ്ടി വന്നിട്ടുണ്ട്. ഒരു ഘട്ടത്തിൽ പാപ്പരത്തത്തെക്കുറിച്ചുള്ള ആശങ്ക വരെ ഉയർന്നു വന്നിരുന്നു. ട്വിറ്റർ ബ്ലൂ ടിക്കിന് സബ്സ്ക്രിപ്ഷൻ ഏർപ്പെടുത്തിയതും ഓഫീസുകൾ അടച്ചുപൂട്ടിയതുമെല്ലാം ഇത്തരത്തിൽ ചെലവ് കുറയ്ക്കാനുള്ള മാർഗങ്ങളാണ്.