ബിബിസിയുടെ മുംബൈയിലെയും ഡൽഹിയിലെയും ഓഫിസുകളിൽ ആദായനികുതി വകുപ്പ് നടത്തുന്ന റെയ്ഡുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ബിബിസി. ഉദ്യോഗസ്ഥരുമായി പൂർണമായും സഹകരിക്കുമെന്നും പ്രശ്നങ്ങളെല്ലാം എത്രയും വേഗം പരിഹരിക്കുമെന്നാണു പ്രതീക്ഷയെന്നും ട്വിറ്ററിൽ പങ്കുവച്ച ലഘു കുറിപ്പിൽ ബിബിസി അറിയിച്ചു. ഇന്നു രാവിലെയാണ് എഴുപതോളം ഉദ്യോഗസ്ഥരടങ്ങുന്ന ആദായനികുതി വകുപ്പ് സംഘം ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ പരിശോധന നടത്തിയത്.
The Income Tax Authorities are currently at the BBC offices in New Delhi and Mumbai and we are fully cooperating.
We hope to have this situation resolved as soon as possible.
— BBC News Press Team (@BBCNewsPR) February 14, 2023
അതിനിടെ, ബിബിസി ഓഫിസുകളിലെ പരിശോധനയ്ക്കെതിരെ വിമർശനവുമായി എഡിറ്റേഴ്സ് ഗിൽഡ് രംഗത്തെത്തി. വിമർശിക്കുന്ന മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണോ റെയ്ഡെന്ന് എഡിറ്റേഴ്സ് ഗിൽഡ് ചോദിച്ചു.
രാവിലെ 11 മണിയോടെയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഡൽഹിയിലെ ബിബിസി ഓഫിസിലും മുംബൈയിലെ സ്റ്റുഡിയോയിലും എത്തിയത്. രാജ്യാന്തര നികുതി, വിനിമയം എന്നിവയിലെ ക്രമക്കേടുകളെക്കുറിച്ചു പരാതി വന്ന പശ്ചാത്തലത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ പുറത്തുവന്ന് ആഴ്ചകൾക്കുള്ളിലാണ് ആദായ നികുതി വകുപ്പിൻ്റെ നേതൃത്വത്തിൽ റെയ്ഡ് നടന്നിരിക്കുന്നത്. ഇതിനെതിരെ പ്രതിപക്ഷവും രംഗത്തുണ്ട്. ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുന്നത് സമൂഹമാധ്യമങ്ങളിൽ കേന്ദ്ര സർക്കാർ വിലക്കിയിരുന്നു. എന്നാൽ ബിബിസി രാജ്യത്ത് നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി.