യുഎഇയിൽ ഭൂകമ്പ ബാധിതരെ സഹായിക്കാനെന്ന വ്യാജേന തട്ടിപ്പു സംഘം പിരിവ് നടത്തുന്നതായി മുന്നറിയിപ്പ് നൽകി സർക്കാർ. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇവർ ധനസമാഹരണം നടത്തുന്നത്. സഹായം ആവശ്യപ്പെട്ടുകൊണ്ട് ബാങ്ക് വിവരങ്ങളും വെബ്സൈറ്റ് ലിങ്കുകളും നൽകും. ഇത്തരം വ്യാജന്മാർക്ക് അയക്കുന്ന പണം ആവശ്യക്കാർക്കു ലഭിക്കില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.
അംഗീകൃത സർക്കാർ സംഘടനകൾ വഴി മാത്രം ദുരിതാശ്വാസ സഹായങ്ങൾ നൽകുക. ഏതെങ്കിലും മാധ്യമങ്ങളിലൂടെ പണപ്പിരിവ് നടത്തുന്നതു യുഎഇയിൽ ശിക്ഷാർഹമാണ്. വ്യക്തികളായാലും കൂട്ടായ്മ വഴിയാണെങ്കിലും സംഭാവനകൾ സ്വീകരിക്കാൻ സർക്കാരിൻ്റെ അനുമതി വേണം.
ഫെഡറൽ നിയമപ്രകാരമാണ് വ്യാജ പണപ്പിരിവുകാർക്ക് ശിക്ഷ നൽകുക.
തടവും 2 – 5 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. പണപ്പിരിവിനോ വ്യാജ പ്രചാരണങ്ങൾക്കോ വെബ്സൈറ്റ് ഉണ്ടാക്കുക, പണപ്പിരിവുകൾക്ക് നേതൃത്വം നൽകുക, സമൂഹമാധ്യമങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തുക എന്നതിനു പുറമേ ഏതെങ്കിലും നിലയ്ക്ക് ധനസമാഹരണത്തിൻ്റെ ഭാഗമാകുന്നതും ഈ നിയമത്തിൻ്റെ പരിധിയിൽ വരും.
തീവ്രവാദ സംഘടനകൾക്ക് പണം ലഭിക്കുന്നതു തടയാനും സാമ്പത്തിക ചൂഷണം പ്രതിരോധിക്കാനുമാണ് ഫെഡറൽ നിയമ ഭേദഗതിയുള്ളത്. പരമ്പരാഗത രീതിയിലോ ഓൺലൈൻ ഡിജിറ്റൽ വഴിയോ ധനസമാഹരണം നടത്തുന്നതിനു പുറമേ ഇതിനായി സംഘം ചേർന്നാലും വിലക്കുണ്ട്.