സ്മൃതിയിലേക്ക് മറഞ്ഞ മലയാള സിനിമയിലെ ആദ്യ നായിക പി കെ റോസിക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം. പി.കെ റോസിയുടെ 120-ാം ജന്മദിനത്തിലാണ് റോസിയെ മറവിയില്‍ നിന്ന് വീണ്ടെടുക്കാനുള്ള ഗൂഗിളിന്റെ പുതിയ ശ്രമം. ദളിത് ക്രിസ്ത്യൻ വിഭാഗത്തില്‍ നിന്നും അപ്രതീക്ഷിതമായി സിനിമയിലേക്കെത്തിയ റോസി വിഗതകുമാരനിലൂടെ മലയാളത്തിന്റെ ആദ്യ നായികയായായി.
എന്നാൽ ജാതിഭ്രാന്തന്മാരില് നിന്ന് ക്രൂരമായ പ്രതിരോധമായിരുന്നു റോസി നേരിട്ടത്. റോസി അഭിനയിച്ച ചിത്രം തിരുവനന്തപുരം ക്യാപിറ്റോൾ ചിത്രത്തിൽ പ്രദര്ശിപ്പിക്കപ്പെട്ടപ്പോള് ജാതി വെറി പിടിച്ച ഒരു കൂട്ടം മനുഷ്യർ അവരെ അപമാനിതയാക്കി ആട്ടിയോടിച്ചു.
അതി ഗംഭീരമായ ഒരു ഡൂഡിലിലൂടെ മലയാള സിനിമയുടെ ചരിത്രം ഓര്‍മിപ്പിക്കുകയാണ് ഗൂഗിള്‍. 1930 നവംബര്‍ ഏഴിനാണ് മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരന് പുറത്തിറങ്ങിയത്. ജെ സി ഡാനിയേലിന്റെ സംവിധാനത്തിൽ റോസിയെ നായികയാക്കി ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ഡാനിയേല്‍ തന്നെയായിരുന്നു. സിനിമയില്‍ ഒരു സവര്‍ണ കഥാപാത്രത്തെയാണ് റോസി അവതരിപ്പിച്ചത്.
എന്നാൽ ദളിത് വിഭാഗത്തില്‍പ്പെട്ട റോസി സവര്‍ണരുടെ വേഷം എങ്ങനെ അവതരിപ്പിക്കുമെന്ന് ചോദിച്ച് ജാതി വെറിയന്മാർ കലിപൂണ്ടു. തിരുവനന്തപുരം ചാല കമ്പോളത്തില്‍ വച്ച് റോസിയെ ഇക്കൂട്ടർ പരസ്യമായി വസ്ത്രാക്ഷേപം ചെയ്തു. അങ്ങനെ മലയാളത്തിന്റെ ആദ്യ നായിക സ്വീകരണങ്ങൾക്ക് പകരം നേരിട്ടത് ക്രൂരമായ അധിക്ഷേപങ്ങളായിരുന്നു.
എന്നിട്ടും അവരുടെ കലിയടങ്ങിയില്ല. ചിലര്‍ റോസിയുടെ കുടിലിന് തീയിട്ടു. മലയാള സിനിമയുടെ നെറുകയിൽ എത്തേണ്ട താരത്തെ നാട്ടില്‍ നിന്നും ആളുകളുടെ ഓര്‍മയില്‍ നിന്നുപോലും അപമാനിച്ച് ഇറക്കി വിട്ടു. ഒടുവില്‍ ഹിന്ദു യാഥാസ്ഥിതികരുടെ ഉപദ്രവങ്ങളില്‍ പൊറുതിമുട്ടി റോസി തമിഴ്നാട്ടിലേക്ക് പലായനം ചെയ്യുകയായിരുന്നു.
1988ല്‍ റോസി മരണപ്പെട്ടുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മലയാള സിനിമാ ചരിത്രത്തിലെ വേദനിപ്പിക്കുന്ന ഒരു അധ്യായമായി നിലകൊള്ളുകയാണ് പി.കെ റോസിയുടെ ജീവിതാനുഭവം. ജാതിവെറിയന്മാരാൽ ‘കുരുതി’കൊടുക്കപ്പെട്ട മലയാളസിനിമയുടെ മണ്മറഞ്ഞ നായികയ്ക്ക് പ്രണാമം അര്‍പ്പിക്കുകയാണ് സിനിമാ ലോകം.