ഏണസ്റ്റ് ആൻഡ് യങ്ങിൽ (EY) ജോലിക്ക് കയറി 4 മാസത്തിനകം മലയാളി യുവതിയായ അന്ന സെബാസ്റ്റ്യൻ പേരയിൽ അമിതജോലി ഭാരത്താൽ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. അന്നയുടെ മരണം സംബന്ധിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ അറിയിച്ചു. രാജീവ് ചന്ദ്രശേഖറിന്റെ അന്വേഷണം ആവശ്യപ്പെട്ടുള്ള പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ശോഭ കരന്തലജെ അന്വേഷണം പ്രഖ്യാപിച്ചത്.
കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടന്റായ കൊച്ചി കങ്ങാരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യൻ പേരയിൽ (26) ആണ് പൂനെയിലെ താമസസ്ഥലത്ത് മരിച്ചത്. ജൂലായ് 20നായിരുന്നു സംഭവം.
മകളുടെ മരണം സംബന്ധിച്ച് അന്നയുടെ മാതാവ് അനിത അഗസ്റ്റിൻ കമ്പനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമനിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയയിൽ അടക്കം ചർച്ച സജീവമായത്.അതേസമയം, അന്നയുടെ അന്നയുടെ മരണത്തിൽ ദുഃഖമുണ്ടെന്നും കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നും EY അധികൃതരും വ്യക്തമാക്കി.
തുടക്കക്കാർക്ക് ഇത്ര ജോലിഭാരം നൽകുന്നതിനും ഞായറാഴ്ചകളിൽ പോലും രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നതിനും ഒരു ന്യായീകരണവുമില്ലെന്ന് കത്തിൽ അനിത പറയുന്നു.
‘‘മാർച്ചിലാണ് അന്ന ജോലിക്ക് കയറിയത്. അമിത ജോലിഭാരത്തെക്കുറിച്ച് അന്ന ഞങ്ങളോട് തുറന്നുപറഞ്ഞിരുന്നു. ഔദ്യോഗിക ജോലികൾക്കപ്പുറം മറ്റ് നിരവധി ചുമതലകൾ അവളെ ഏൽപ്പിച്ചിരുന്നു. അത്തരം ജോലികൾ ഏറ്റെടുക്കരുതെന്ന് ഞാൻ അവളോട് പറഞ്ഞിരുന്നു. പക്ഷേ മാനേജർമാർ യാതൊരു ദയയുമില്ലാതെ അവളെക്കൊണ്ട് അത് ചെയ്യിപ്പിച്ചിരുന്നു. വാരാന്ത്യങ്ങളിൽ പോലും വിശ്രമമില്ലാതെ മകൾ ജോലി ചെയ്തു’ അനിത അഗസ്റ്റിൻ ആരോപിച്ചു.മകളുടെ ബോസ് രാത്രി വിളിച്ച് പിറ്റേന്ന് രാവിലെ ചെയ്ത് തീർക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ജോലി ഏൽപ്പിച്ച സംഭവത്തെപ്പറ്റിയും അനിത പറഞ്ഞു.‘‘അവളുടെ അസിസ്റ്റന്റ് മാനേജർ ഒരിക്കൽ രാത്രി അവളെ വിളിച്ചു, പിറ്റേന്ന് രാവിലെയോടെ പൂർത്തിയാക്കേണ്ട ജോലിയെപ്പറ്റി പറയാനായിരുന്നു അദ്ദേഹം വിളിച്ചത്. അവൾക്കൊന്ന് വിശ്രമിക്കാൻ പോലും സമയം കിട്ടിയില്ല. ഇക്കാര്യം അറിയിച്ചപ്പോൾ വളരെ മോശമായ പ്രതികരണമാണ് കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായത്’, അനിത പറഞ്ഞു.‘‘ജൂലായ് ആറിനു അവളുടെ കോൺവൊക്കേഷനായി ഞങ്ങൾ പുണെയിലെത്തി. അന്ന് നെഞ്ചുവേദനയെന്ന് പരാതിപ്പെട്ടപ്പോൾ ഡോക്ടറെ കാണിച്ചു. ഇസിജിയിൽ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. ഉറക്കക്കുറവും ഭക്ഷണം കഴിക്കാത്തതുമാണ് പ്രശ്നമെന്ന് ഡോക്ടർ പറഞ്ഞു. ഞങ്ങൾ കൊച്ചിയിൽനിന്ന് എത്തിയതേയുള്ളൂ. ഞങ്ങൾക്കൊപ്പം സമയം ചെലവഴിക്കണമെന്നും അവൾക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നിട്ടും ഡോക്ടറെ കണ്ടശേഷം ഒരുപാട് ജോലിയുണ്ടെന്ന് പറഞ്ഞ് അവൾ ഓഫീസിലേക്കുപോയി. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ കോൺവൊക്കേഷൻ പോലും അന്നയ്ക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല.’’- കത്തിൽ പറയുന്നു.