രാജ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരതനേടുന്ന ആദ്യ ജില്ലയെന്ന നേട്ടവുമായി കൊല്ലം. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. കൂടാതെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ അട്ടിമറിയ്ക്കാനും മൂല്യങ്ങൾ തകർക്കാനുമുള്ള ശ്രമങ്ങളെ ഇല്ലാതാക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
10 വയസ്സിനുമുകളിലുള്ള എല്ലാവരെയും ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും ബോധവത്കരിക്കാൻ കൊല്ലം ജില്ലയ്ക്ക് സാധിച്ചിട്ടുണ്ട്. ഇക്കാരണത്താലാണ് രാജ്യത്തെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത ജില്ലയെന്ന നേട്ടം കൊല്ലത്തിന് ലഭിച്ചത്. നാടിന്റെ പൊതു ചരിത്രത്തിന് നേരെ പിടിച്ച കണ്ണാടിയാണ് കൊല്ലമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലാപഞ്ചായത്തും ആസൂത്രണസമിതിയും കിലയും ചേർന്നാണ് ‘ദി സിറ്റിസൺ’ കാമ്പെയിനിലൂടെ സമ്പൂർണ ഭരണഘടനാ സാക്ഷരത പദ്ധതി പൂർത്തീകരിച്ചത്. കൊല്ലം ജില്ലയിലെ ഏഴുലക്ഷം കുടുംബങ്ങളിലുള്ള 23 ലക്ഷം പൗരന്മാർക്കാണ് ഭരണഘടനാ സാക്ഷരത നൽകാൻ ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 90 ശതമാനത്തിലധികം പേർക്കും ഭരണഘടനയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകൾ ജില്ലയിൽ പൂർത്തീകരിച്ചു. പ്രഖ്യാപന ചടങ്ങിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.